ആലപ്പുഴ: മുഖം മൂടി ധരിച്ച യുവാവ് പട്ടാപ്പകൽ വീടിനുള്ളിൽ കയറി റിട്ട. അദ്ധ്യാപികയായ വൃദ്ധയെ ആക്രമിച്ച് കഴുത്തിൽ കിടന്ന അഞ്ചു പവന്റെ മാല കവർന്നു. എ.എൻ.പുരം തെക്കേ നടയിൽ വെങ്കിടേശ്വരം ഭജൻ ഹാളിലെ വിനയഭായിയാണ് (82) കവർച്ചയ്‌ക്ക് ഇരയായത്. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിക്കാണ് സംഭവം.
വിനയാഭായിയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മോഷ്ടാവ് ഹെൽമറ്റും മാസ്‌ക്കും ധരിച്ചതിനാൽ തിരിച്ചറിയാനായില്ല. വിനയാഭായി വീട്ടിൽ വാടകയ്ക്ക് പാത്രങ്ങൾ കൊടുക്കുന്നുണ്ട്. വീടിന്റെ മുന്നിൽ ആരോ വന്നുവെന്ന് മനസിലായ വിനയഭായി ഉമ്മറത്ത് എത്തിയപ്പോൾ മോഷ്ടാവ് മുറിക്കകത്ത് പ്രവേശിച്ച് അടുക്കളയിലേക്ക് തള്ളിയിട്ടു. തുടർന്ന് തോർത്ത് വിനയാഭായിയുടെ കഴുത്തിൽ മുറുക്കി. പിടിവലിക്കിടെ മാലപൊട്ടുകയും അതിന്റെ പകുതിയുമായി മോഷ്ടാവ് കടന്നുകളയുകയും ചെയ്തു. കുതറി വീണ വിനയാഭായി ഉറക്കെ അലറി വിളിച്ചതോടെ മോഷ്ടാവ് ബൈക്കിലാണ് സ്ഥലം വിട്ടത്. സൗത്ത് എസ്.ഐ റെജി രാജിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഡോഗ് സ്ക്വാഡും എത്തി. സമീപത്തുള്ള കടയിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ ഒരാൾ ഇതുവഴി ബൈക്കിൽ കറങ്ങുന്നുണ്ടായിരുന്നുവെന്ന് അയൽവാസി പൊലീസിൽ മൊഴി നൽകി. എല്ലാ ദിവസവും അമ്പലത്തിൽ പോയി ഉച്ചയ്ക്ക് 12.30 നാണ് വിനയഭായി വീട്ടിൽ തിരിച്ചെത്തുന്നത്. ഇത് മനസിലാക്കിയ മോഷ്‌ടാവ് പിന്തുടർന്ന് എത്തിയതാണെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |