തിരുവനന്തപുരം: വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്തി മാസങ്ങൾ പിന്നിടുമ്പോൾ ജില്ലയിൽ ഇതുവരെ തീർപ്പായത് രണ്ടായിരത്തോളം അപേക്ഷകൾ. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രമാണ് വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസുകൾ നൽകുന്നത്. കോർപ്പറേഷന് കീഴിലുള്ള 15 മൃഗാശുപത്രികൾക്കാണ് ഇതിന്റെ ചുമതല. നിലവിൽ നായകൾക്കുമാത്രമാണ് ലൈസൻസ് അനുവദിക്കുന്നത്. മറ്റ് വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നൽകുന്ന കാര്യവും ഇതിനുള്ള ഫീസ് പരിഷ്‌കരിക്കുന്ന കാര്യവും കൗൺസിലിന്റെ പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ തുച്ഛമായ ഫീസാണ് ലൈസൻസിനായി ഈടാക്കുന്നത്. ജില്ലയിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അപേക്ഷിക്കേണ്ടത്
ഓരോ പ്രദേശത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പക്ഷിമൃഗാദികളെ വളർത്തുന്നതിനുള്ള ലൈസൻസ് നൽകാൻ അധികാരമുള്ളത്. അതത് പ്രദേശത്തെ ഗ്രാമപഞ്ചായത്ത് /മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ഓഫീസുകൾ എന്നിവിടങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മൃഗപരിപാലനം മെച്ചപ്പെടുത്തുന്നതിനും വളർത്തുമൃഗങ്ങളെ സുരക്ഷിതമായി വളർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതുമാണ് ലൈസൻസിംഗ് ലക്ഷ്യമിടുന്നത്.
ലൈസൻസ് ഇങ്ങനെ
നായ, പൂച്ച എന്നിവയ്ക്ക് പേ വിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പെടുക്കണം. വാക്സിൻ നൽകിയ വെറ്ററിനറി ഡോക്ടറുടെ പക്കൽ നിന്ന് സർട്ടിഫിക്കറ്റ് എഴുതി വാങ്ങണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റിനാണ് അംഗീകാരമുള്ളത്. സർട്ടിഫിക്കറ്റിൽ മൃഗങ്ങളുടെ ഇനം, പ്രായം, ശരീരഭാരം, നിറം, ഉടമസ്ഥന്റെ മേൽവിലാസം, വാക്സിൻ സംബന്ധിച്ചുള്ള വിവരങ്ങൾ, കുത്തിവയ്പ്പെടുത്ത ഡോക്ടറുടെ സീൽ, കൈയൊപ്പ് എന്നിവ ഉണ്ടായിരിക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന നിശ്ചിത അപേക്ഷാഫോറവും പൂരിപ്പിച്ച ശേഷം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ഓഫീസ് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |