ചാലക്കുടി: മീൻവണ്ടിയിൽ കടത്തുകയായിരുന്ന 140 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഒരുവർഷത്തിന് ശേഷം അറസ്റ്റിലായി. കഞ്ചാവ് കടത്തിന്റെ സൂത്രധാരൻ ആലുവ തായിക്കാട്ടുകര സ്വദേശി കരിപ്പായി വീട്ടിൽ കടുവ ഷഫീഖ് എന്ന ഷഫീഖിനെയാണ് (36) ഡിവൈ.എസ്.പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് 12ന് ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് സേലം-കൊച്ചി ദേശീയപാതയിൽ ചാലക്കുടി കോടതി ജംഗ്ഷന് സമീപത്ത് പൊലീസ് പിടികൂടുകയായിരുന്നു. ലോറി ഡ്രൈവർ കൊല്ലം ശക്തികുളങ്ങര സ്വദേശി അരുൺ കുമാറിനെ ചോദ്യം ചെയ്തപ്പോൾ ആലുവയിലെ ഷഫീഖാണ് കഞ്ചാവ് കടത്തിന്റെ സൂത്രധാരനെന്ന് വ്യക്തമായി. ഇതോടെ ഷഫീഖ് ഒളിവിൽ പോയി. ചേരാനല്ലൂർ ശ്രീ വൈദ്യനാഥ ക്ഷേത്രത്തിന് സമീപം ഒളിവിൽ കഴിഞ്ഞിരുന്ന ഷഫീഖിനെ തന്ത്രപരമായാണ് പൊലീസ് കുടുക്കിയത്.
കാർ യാത്രികനെ ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമം, പണത്തിനായി ആളുകളെ ആക്രമിക്കൽ അടക്കം ഇയാളുടെ പേരിൽ പല സ്റ്റേഷനുകളിലും കേസുകളുണ്ട്. സി.ഐ കെ.എസ്. സന്ദീപ്, എസ്.ഐ എം.എസ്. ഷാജൻ, അഡീഷണൽ എസ്.ഐ സജി വർഗീസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |