ചെങ്ങന്നൂർ: അപൂർവമായി മാത്രം കാണാറുള്ള ഭൂഗർഭ മത്സ്യത്തെ ചെങ്ങന്നൂരിൽ വീണ്ടും കണ്ടെത്തി.
തിരുവൻവണ്ടൂർ നടുവിലേത്ത് ഗോപാലകൃഷ്ണന്റെ (ഗോപാലി) വീട്ടിലെ കിണറ്റിൽ നിന്നാണ് മത്സ്യത്തെ ലഭിച്ചത്. ഭാര്യ രാഗിണി വെള്ളം കോരിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുമ്പോഴാണ് മത്സ്യത്തെ കണ്ടത്. സംശയം തോന്നി അയൽവാസിയായ ഐശ്വര്യയെകാണിച്ചപ്പോഴാണ് ഭൂഗർഭ മത്സ്യമാണെന്ന് തിരിച്ചറിഞ്ഞത്.
ഒന്നര വർഷം മുൻപ് ഐശ്വര്യ യുടെ വീട്ടിലെ കിണറ്റിൽ നിന്ന് ഭൂഗർഭ മത്സ്യത്തെ ലഭിച്ചിരുന്നു.
ഫിഷറീസ് വകുപ്പിനെ വിവരം അറിയിച്ചു. മത്സ്യത്തിന് 12 സെന്റീമീറ്ററോളം നീളംവരും. ഇതിനു മുമ്പും കിണറ്റിൽ ഇത്തരം മത്സ്യത്തെ കണ്ടിരുന്നതായി രാഗിണി പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിൽ നിന്ന് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ ഗവേഷകരായ രമ്യ ,ആതിര എന്നിവരെത്തി മത്സ്യത്തെ കൊണ്ടുപോയി. കിണറ്റിലെ വെള്ളവും മണ്ണും പരിശോധിക്കുമെന്നും പഠനവിധേയമാക്കുമെന്നും ഗവേഷകർ പറഞ്ഞു.
ഇന്ത്യയിലും ആഫ്രിക്കയിലും ഉൾപ്പെടെ 250 ഇനത്തിൽ ഇത്തരത്തിലുള്ള മത്സ്യങ്ങളുണ്ട്. ഇവയിൽ നാല് ഇനങ്ങൾ ഇതിനകം കേരളത്തിൽ കണ്ടെത്തിക്കഴിഞ്ഞു.
മഹാപ്രളയത്തിന് ശേഷമാണ് ഇവ കൂടുതലായി പുറത്തുവരാൻ തുടങ്ങിയത്. 2018 നവംബറിൽ പെരിങ്ങരയിൽ നിന്നും 2019 ൽ ചെങ്ങന്നൂരിന് സമീപം ഇടനാട്ടിലും, തിരുവൻവണ്ടൂരിലും, 2020 ഒക്ടോബറിൽ തിരുവൻവണ്ടൂരിലും കിണറുവെള്ളത്തിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.
കുറഞ്ഞവായുവിലും ജീവിക്കാൻ കഴിയുന്ന ഇത്തരം മത്സ്യങ്ങൾ ശുദ്ധജലത്തിലാണ് ജീവിക്കുന്നത്. അതിനാൽ ഇവയെ കണ്ടെത്തിയ കിണർജലത്തെക്കുറിച്ച് ആശങ്കവേണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |