കണ്ണൂർ: ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസ് ചരിത്ര സംഭവമാക്കാൻ രാപ്പകലില്ലാതെ ജോലി ചെയ്യുകയാണ് കൂത്തുപറമ്പ് കിണവക്കൽ പുറക്കളം ഗണപതിക്ഷേത്ര പരിസരത്തെ കുറിയവീട്ടിൽ ബിന്ദുവും ഭർത്താവ് കെ. പ്രദീപനും. പാർട്ടി കോൺഗ്രസിനാവശ്യമായ രക്തപതാകകൾ ബിന്ദുവിന്റെ നേതൃത്വത്തിലാണ് തയാറാക്കുന്നത്.
പതിനഞ്ച് വർഷമായി തയ്യൽ ജോലിചെയ്തുവരുന്ന ബിന്ദു പത്തുവർഷം മുമ്പ് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചാണ് പതാക തയ്യാറാക്കാൻ തുടങ്ങിയത്. തിരുവനന്തപുരം മുതൽ കാസർകോടു വരെ പലവലിപ്പങ്ങളിലുള്ള പതാകകൾക്ക് പുറമെ, പാർട്ടി ചിഹ്നം, നേതാക്കളുടെ ചിത്രങ്ങൾ എന്നിവ ആലേഖനം ചെയ്ത സാരിയും മുണ്ടും ടീഷർട്ടും ഒരുക്കുന്നുണ്ട്. ബിന്ദുവിന്റെ വീട്ടിലും പുറക്കളത്തെ കടയിലുമായി 20 പേരാണ് പതാക തയ്ക്കുന്നത്.
തുടക്കത്തിൽ ചെറിയ കടയിലായിരുന്നു തയ്യലും വിൽപ്പനയും. പിന്നെ പാർട്ടി സമ്മേളനം നടക്കുന്ന സ്ഥലങ്ങളിൽ സ്റ്റാളിടാൻ തുടങ്ങി. ആലപ്പുഴയും തൃശ്ശൂരും സംസ്ഥാന സമ്മേളന നഗരിയിൽ ഇട്ട സ്റ്റാളുകൾ ഹിറ്റായിരുന്നു. ഇക്കുറി സംസ്ഥാന സമ്മേളന വേദി എറണാകുളമാണ്. കണ്ണൂർ ജില്ല സമ്മേളനം എരിപുരത്താണ്. ഇവിടങ്ങളിലെല്ലാം പാറിക്കളിക്കുക ബിന്ദുവിന്റെ നേതൃത്വത്തിൽ തുന്നിയെടുത്ത പതാകകളാണ്. കൂടാതെ മറ്റു ജില്ലകളിൽനിന്നും പതാക കിറ്റിനുവേണ്ടി ഓർഡർ ലഭിച്ചുതുടങ്ങിയെന്ന് ബിന്ദു കേരളകൗമുദി യോട് പറഞ്ഞു.
പായ്ക്കറ്റിന് വില 200 രൂപ
22 ചെറിയ പതാകകളും ഒരു വലിയ പതാകയും അടങ്ങുന്ന പായ്ക്കറ്റിന് 200 രൂപയാണ് വില. പാർട്ടി ബ്രാഞ്ച് സമ്മേളനം മുതൽ ഈ കിറ്റിലുള്ള പതാകയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ആവശ്യക്കാർ ഏറെയാണിതിന്. ആയിരക്കണക്കിന് പതാകാ പായ്ക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഇവിടുന്നാണ് ഇപ്പോൾ പതാക അയയ്ക്കുന്നത്. ഇരുവശത്തും ഒരു പോലെ പാർട്ടി ചിഹ്നവും എഴുത്തും വരുന്ന ടെക്സ്റ്റൈൽ പ്രിന്റിംഗ് ചെയ്ത തുണി 50 മീറ്റർ വീതമുള്ള ചുരുളുകളായി അഹമ്മദാബാദിൽ നിന്നുവരുത്തുകയാണ്. കൂടാതെ സൂറത്തിൽനിന്നും ആവശ്യമായ സാധനങ്ങൾ കൊണ്ടുവരുന്നുണ്ട്. സാരി, മുണ്ട്, ടീ ഷർട്ട് എന്നിവയിൽ സ്ക്രീൻ പ്രിന്റും മറ്റുള്ളവയിൽ സപ്ളിമേഷൻ പ്രിന്റുമാണ് ചെയ്യുന്നത്.
ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |