മന്ത്രിമാരായ വി.ശിവൻകുട്ടിയും പി.എ.മുഹമ്മദ് റിയാസും സ്ഥലം സന്ദർശിച്ചു
തിരുവനന്തപുരം: കിരീടം പാലം ടൂറിസം പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശം ടൂറിസം വകുപ്പ് അംഗീകരിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം നേമം മണ്ഡലത്തിലുള്ള വെള്ളായണി പാലം ഉൾപ്പെടുന്ന പദ്ധതി പ്രദേശം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പാലം ഉൾപ്പെടുന്ന പ്രദേശം അതിമനോഹരമാണെന്നും വാട്ടർ ടൂറിസത്തിനും ഫാം ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണെന്നും പറഞ്ഞ മന്ത്രി തൊട്ടടുത്ത ദിവസം തന്നെ ടൂറിസം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്നും അറിയിച്ചു. ലോക ടൂറിസം ദിനത്തിൽ മന്ത്രി വി.ശിവൻകുട്ടിയാണ് കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം കിരീടത്തിലൂടെ പ്രശസ്തി നേടിയ പാലമാണ് കിരീടം പാലം എന്ന വെള്ളായണി പാലം. മോഹൻലാലും പാർവതിയുമായുള്ള പ്രണയരംഗങ്ങളിലും കൂട്ടുകാരനായി അഭിനയിച്ച ശ്രീനാഥുമായുള്ള വൈകാരിക രംഗങ്ങളിലുമെല്ലാം പാലം ഒരു മുഖ്യകഥാപാത്രമായി സിനിമയോട് ചേർന്ന് നിൽക്കുന്നു. ഇതോടെയാണ് വെള്ളായണി പാലം കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ അറിയപ്പെട്ടത്. പ്രകൃതിരമണീയമായ ഇവിടെ വിവിധ ഇനങ്ങളിൽപ്പെട്ട പക്ഷികൾ കൂട്ടത്തോടെ എത്താറുണ്ട്. കായലിനോടു ചേർന്ന് കുടുംബത്തോടൊപ്പം വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിംഗ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ സഞ്ചാരികൾക്ക് ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |