വാഴക്കാട് : യുവതിയെ ഭർത്താവ് കുട്ടികൾക്ക് മുന്നിൽ വച്ച് കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മരണം മാദ്ധ്യമവാർത്തകളിലൂടെ ഉറപ്പാക്കിയ ശേഷം ആത്മഹത്യയ്ക്ക് ഒരുങ്ങി നിന്ന ഭർത്താവ് മുക്കം മലമയമ്മ മുത്തലം അത്തിക്കാട്ട് വീട്ടിൽ
സതീഷ് എന്ന മുഹമ്മദ് ഷെമീറിനെ(34) പൊലീസ് അറസ്റ്റ് ചെയ്തു. അനന്തായൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇളംപിലാറ്റാശേരി കുഞ്ഞിമുഹമ്മദിന്റെ മകൾ ഷാക്കിറയാണ്(27) കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. കൊലപാതക വിവരം വീട്ടുടമസ്ഥനെ ഫോണിൽ വിളിച്ചറിയിച്ച ശേഷംഷമീർ ഒളിവിൽ പോയി. മകളുടെ സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഭാര്യയെ കൊന്ന വിവരവും കാരണങ്ങളും വിവരിക്കുന്ന മൂന്ന് വോയ്സ് ക്ലിപ്പുകളും അയച്ചു. വീട്ടുടമസ്ഥൻ അറിയിച്ച പ്രകാരം പൊലീസ് വീട്ടിലെത്തിയപ്പോൾ ഡൈനിംഗ് ഹാളിൽ കഴുത്തിൽ കയർ മുറുകി മരിച്ച് കിടക്കുന്ന ഷാക്കിറയെയാണ് കണ്ടത്. ഫോൺ സ്വിച്ച് ഓഫാകുമ്പോൾ പ്രതി മാവൂർ ഭാഗത്താണെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഷമീറിനെ പിടികൂടിയത്. ഗ്വാളിയോർ റയോൺസിന്റെ ഭൂമിയിൽ കാട് മൂടിക്കിടക്കുന്ന സ്ഥലത്ത് ആത്മഹത്യയ്ക്ക് തയ്യാറായി മദ്യത്തിൽ വിഷം ചേർത്ത് കത്തിയും അരികെ വച്ച് കിടക്കുകയായിരുന്നു ഷമീർ. പ്രതിയെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഭാര്യയുടെ ബന്ധങ്ങളെ ചൊല്ലിയുള്ള സംശയങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി മൊഴിനൽകി.
ഇരുവരുടെയും രണ്ടാംവിവാഹമാണിത്. നേരത്തെ വിവാഹിതയായ ഷാക്കിറ പിന്നീട് ബന്ധം ഒഴിവാക്കി വീട്ടിൽ കഴിയുകയായിരുന്നു. 10 വർഷം മുമ്പ് കല്ലുവെട്ടു ജോലിക്കായി അനന്തായൂരിൽ എത്തിയ ഷമീർ ഷാക്കിറയുമായി അടുപ്പത്തിലായി. ഒളിച്ചോടിയ ഇവരെ പിന്നീട് വീട്ടുകാർ വിവാഹം കഴിപ്പിച്ചു. ഷംന(7), മുഹമ്മദ് സിനാൻ(5) എന്നിവരാണ് മക്കൾ. ഷമീർ നേരത്തെ വിവാഹം കഴിച്ചതിൽ ഒരു കുട്ടിയുണ്ട്. ഷമീർ നേരത്തെയും ഷാക്കിറയെ കഴുത്തിന് വെട്ടി കൊല്ലാൻ ശ്രമിച്ചിരുന്നു. നാലുമാസം ജയിലിൽ കിടന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഷാക്കിറയുമൊത്ത് കഴിഞ്ഞു വരികയായിരുന്നു.തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ ഈ കേസ് നിലവിലുണ്ട്. ഏഴ് മാസത്തോളമായി അനന്തായൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഷാക്കിറയുടെ അമ്മാവനായ സലാമിനെ കഴിഞ്ഞ മാസം ഷമീർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വാഴക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സലാം പറഞ്ഞു.
ഷാക്കിറയുടെ മാതാവ് : നഫീസ. സഹോദരങ്ങൾ : ലിയാഖത്തലി, മുനീർ, ഉമർ സാദിഖ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |