കോഴിക്കോട്: ഏകാന്തതയിൽ ഉഴറിപ്പോയ കാമ്പസുകളിൽ വിദ്യാർത്ഥികളുടെ സംവാദങ്ങളും ആഹ്ലാദവും നിറഞ്ഞ ആദ്യദിനം. മാസ്‌ക്കണിഞ്ഞ് സാനിറ്റൈസറിട്ട് ഒന്നര വർഷത്തിനു ശേഷം ഇന്നലെ വീണ്ടും കലാലയ മുറ്റത്തെത്തിയപ്പോൾ പലരും സന്തോഷ കണ്ണീർ പൊഴിച്ചു. പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെ പി.ജി വിദ്യാർത്ഥികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കുമാണ് ക്ലാസുകൾ ആരംഭിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരുന്നു പ്രവേശനം. സാനിറ്റെസർ ചെയ്തെന്ന് ഉറപ്പുവരുത്തിയും താപനില പരിശോധിച്ചുമാണ് വിദ്യാർത്ഥികളെ ക്ലാസ് മുറികളിലേക്ക് കടത്തിവിട്ടത്.
കൂട്ടംകൂടുന്നതും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും വിലക്കിയെങ്കിലും പലരും നിയന്ത്രണങ്ങൾ പലപ്പോഴായി മറന്നു. ഒന്നിച്ചു കൂടിയതോടെ സെൽഫി എടുക്കലായിരുന്നു കാമ്പസിലെ പ്രധാന കാഴ്ച.
പുസ്തകങ്ങളും ഭക്ഷണ സാധനങ്ങളും പരസ്പരം കൈമാറുന്നതിന് കർശന വിലക്കാണ് ഏർപ്പെടുത്തിയിരുന്നത്. ക്ലാസ് മുറികൾ, ലബോറട്ടറികൾ, ലാബ് ഉപകരണങ്ങൾ എന്നിവയെല്ലാം കോളേജ് അധികൃതരുടെ നേതൃത്വത്തിൽ നേരത്തെ സാനിറ്റൈസ് ചെയ്തിരുന്നു. ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിക്കാൻ കഴിയാതെപോയ ലാബ് ക്ലാസുകൾക്കാണ് തുടക്കത്തിൽ പ്രാധാന്യം നൽകുന്നത്. ഹോസ്റ്റലുകളും മെസുകളും മാനദണ്ഡങ്ങളോടെ പ്രവർത്തനം ആരംഭിച്ചു.
ഈ മാസം 18 മുതൽ കോളേജുകളിലെ എല്ലാ ക്ലാസുകളും ആരംഭിക്കും. അതുവരെ ഓൺലൈൻ ക്ലാസുകൾ തുടരും. പി.ജി വിദ്യാർത്ഥികളെ മുഴുവൻ ഉൾക്കൊള്ളിച്ചായിരുന്നു ക്ലാസ്. പതിവ് സമയ ക്രമമനുസരിച്ചാണ് ക്ലാസുകൾ നടത്തുക. ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. ആഴ്ചയിൽ 25 മണിക്കൂർ അദ്ധ്യയനം വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോളേജുകൾ ശനിയാഴ്ചയും പ്രവർത്തിക്കും. എൻജിനിയറിംഗ് കോളേജേുകളിൽ നിലവിലുള്ള രീതിയിൽ ദിവസവും ആറുമണിക്കൂർ ക്ലാസ് നടക്കും. കൊവിഡ് വ്യാപനത്തോടെ കഴിഞ്ഞ വർഷം മാർച്ച് പകുതിയിലാണ് കോളേജുക
ൾ അടച്ചിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |