ആലപ്പുഴ: ഇളവുകൾ പ്രാബല്യത്തിൽ വന്ന ആശ്വാസത്തിൽ യജ്ഞവേദികളിൽ വീണ്ടും തിരിതെളിയുന്നു. നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നവാഹയജ്ഞങ്ങൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഫീസ് ഇനത്തിൽ ഗണ്യമായ കുറവ് വരുത്തിയാണ് ഭാഗവത കൂട്ടായ്മയിലെ അംഗങ്ങൾ നിലവിൽ ബുക്കിംഗുകൾ സ്വീകരിക്കുന്നത്. എല്ലാ വർഷവും ഡിസംബർ മുതൽ ഏപ്രിൽ വരെ ഒരു വേദിയിൽ നിന്ന് അടുത്തതിലേക്ക് എന്നതായിരുന്നു ആചാര്യന്മാരുടെ പതിവ്. എന്നാൽ കൊവിഡ് വന്നതോടെ എല്ലാവരും വീട്ടിലെ പൂജാമുറിയിൽ നാമജപവുമായി ഒതുങ്ങി. ആചാര്യന് പുറമേ പൂജാരി, പാരായണക്കാർ, വാദ്യകലാകാരൻമാർ എന്നിവരടങ്ങുന്നതാണ് സംഘം. വരുമാനം നിലച്ചതോടെ പലരും പല വഴിക്ക് പിരിഞ്ഞു. ചിലർ പുതിയ തൊഴിലുകളിൽ ചേക്കേറി.
ഫീസ് വെട്ടിച്ചുരുക്കി
മുൻപ് സപ്താഹ വേദികളിൽ നിന്ന് പ്രതിദിനം ചുരുങ്ങിയത് ആയിരം രൂപ മുതൽ പാരായണ സംഘത്തിലെ ഓരോരുത്തർക്കും വരുമാനം ലഭിച്ചിരുന്നു. എന്നാൽ നിരക്ക് വെട്ടിച്ചുരുക്കിയതോടെ വരുമാനത്തിൽ ഗണ്യമായ കുറവാണുണ്ടായത്. എന്നാലും പഴയ രീതിയിൽ വേദികൾ ഉണരുന്നതുവരെ സാമ്പത്തിക നഷ്ടം സഹിച്ചും പാരായണം നടത്താനാണ് ആചാര്യന്മാരുടെ തീരുമാനം. ഭക്തർക്ക് നിയന്ത്രണം ഉള്ളതിനാൽ ജനങ്ങളിൽ നിന്ന് പഴയതുപോലെ ദക്ഷിണ ലഭിക്കാനുള്ള സാദ്ധ്യതയില്ല.
പ്രതീക്ഷയോടെ
# ലൈറ്റ് ആൻഡ് സൗണ്ട്
# ചെണ്ടമേളക്കാർ
# വഴിവാണിഭക്കാർ
# യജ്ഞ വേദിയിൽ പരമാവധി 20 പേർ
# ടോക്കൺ നൽകി നിയന്ത്രണം
""
കൊവിഡ് കാലത്ത് യാതൊരു സഹായവും ലഭിക്കാത്ത വിഭാഗമാണ് പാരായണക്കാർ. സാമൂഹിക അകലം പാലിച്ച് വേദികൾ സംഘടിപ്പിക്കാവുന്നതാണ്.
കൈനകരി രമേശൻ,
ഭാഗവതാചാര്യൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |