കോഴിക്കോട്: നഗരത്തിലെത്തുന്നവരോട് കഥ പറയാൻ ഇനിയെന്നും ബേപ്പൂർ സുൽത്താനുണ്ടാകും. ലിങ്ക് റോഡിലെ ചുമരുകളിൽ പുനർജനിക്കുകയാണ് പ്രിയപ്പെട്ട കഥാകാരനും കഥാപാത്രങ്ങളും. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകൾ, ഭൂമിയുടെ അവകാശികൾ, ആനവാരിയും പൊൻ കുരിശും, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയ നോവലുകളിലെ കഥാപാത്രങ്ങളാണ് നിറങ്ങളിൽ നിറയെ.
ജില്ലാ ഭരണകൂടവുമായി ചേർന്ന് സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഇന്റർ ഏജൻസി ഗ്രൂപ്പ് ആവിഷ്‌കരിച്ച 'അഴകേറിയ നമ്മുടെ കോഴിക്കോട്' മാലിന്യമുക്ത പദ്ധതിയുടെ ഭാഗമായാണ് ചുമരുകളിൽ ചിത്രം വരച്ചത്. ചിത്രങ്ങളോടൊപ്പം ഡിവൈഡറിൽ പൂച്ചട്ടികൾ വച്ച് അലങ്കരിച്ചിട്ടുമുണ്ട്.
ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി റെയിൽവേ സ്റ്റേഷനിൽ വന്നുപോകുന്നവർക്ക് നവ്യാനുഭവമാകും ഈ ചുമർ ചിത്രങ്ങൾ. ആലീസ് മഹാമുദ്ര, അന്ന ഹെയ്‌സൻ, ജിജോ സോമൻ എന്നിവരാണ് ചിത്രങ്ങൾ ഒരുക്കിയത്. മൂന്ന് രാത്രിയും പകലുമെടുത്താണ് ചിത്രങ്ങൾ വരച്ചത്.
കോർപ്പറേഷൻ, വിവിധ സർക്കാർ വകുപ്പുകൾ, വ്യാപാരി വ്യവസായികൾ, ടാക്‌സി ഓട്ടോ ഡ്രൈവർമാർ, ഹോട്ടൽ സംഘടനകൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. പരിപാലനവും ഇവരുടെ നേതൃത്വത്തിലാണ് നടക്കുക. ജില്ലയിലെ മറ്റു സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |