അഴീക്കോട്: പ്രളയകാലത്ത് ധർമ്മടം തീരത്ത് കടലിൽ ഉറച്ചുപോയ പഴയ കപ്പൽ പൊളിച്ചുനീക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. അർദ്ധസർക്കാർ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരള (സിൽക്ക്) യാണ് കപ്പൽ പൊളിക്കൽ ജോലി ഏറ്റെടുത്തിരിക്കുന്നത്. അടുത്ത ആഴ്ചയോടെ കപ്പൽ പൊളിക്കാൻ കഴിയുമെന്നാണ് സിൽക്ക് അധികൃതരുടെ പ്രതീക്ഷ.
കപ്പൽ പൊളിക്കുന്നതിനായി യന്ത്രസാമഗ്രികൾ എത്തിക്കുന്നതോടൊപ്പം യു.പിയിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളും എത്തിത്തുടങ്ങിയിട്ടുണ്ട്. കപ്പൽ ചെളിയിൽ പൂണ്ടുകിടക്കുന്ന ധർമ്മടം ബീച്ചിനും തുരുത്തിനും ഇടയിൽ നിന്നു കെട്ടിവലിച്ച് പുറത്തേക്ക് കൊണ്ടുവരാനായി 300 മീറ്റർ നീളത്തിൽ റോഡും നിർമ്മിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിലും തിരയിലും പെട്ട് ധർമ്മടം തീരത്ത് ചെളിയിൽ പൂണ്ടു പോയ കപ്പൽ രണ്ടു വർഷമായി ഇവിടെ കടലിൽ കിടക്കുകയാണ്. കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് കപ്പലിനെ കഴിയാവുന്നിടത്തോളം കരയിലേക്ക് വലിച്ചടുപ്പിച്ച ശേഷമാണ് പൊളിക്കുക.
അതിനിടെ പഴകിയ കപ്പൽ പൊളിക്കുമ്പോൾ മാരകവിഷമുള്ള രാസവസ്തുക്കൾ കടലിലും പിന്നെ കരയിലേക്കും എത്തുമെന്ന ആശങ്കയിൽ കപ്പൽ പൊളി വിരുദ്ധ സമരസമിതിയും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സിൽക്ക് അധികൃതർക്കുള്ളത്. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖരൻ ഇതിനായി യോഗം വിളിച്ചിരുന്നു. ഇതിനു പുറമെ പഞ്ചായത്ത് ഭരണസമിതി യോഗം വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു.
പൊളിക്കുന്നത് മറ്റ് മാർഗമില്ലാത്തതിനാൽ
പ്രളയകാലത്ത് മാലിദ്വീപിൽനിന്ന് അഴീക്കലിലേക്ക് പുറംകടലിലൂടെ ടഗ്ഗിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടയിൽ വടം പൊട്ടിയതിനെ തുടർന്നാണ് 'ഒഴിവാലി' എന്ന പഴയ ചരക്കുകപ്പൽ തിരകളിൽ ആടിയുലഞ്ഞ് നീങ്ങി ധർമ്മടം തീരത്തെത്തിയത്. തീരത്തുനിന്ന് 500 മീറ്റർ അകലെ മണലിൽ ഉറച്ചുനിന്ന കപ്പലിനെ ഇളക്കിമാറ്റി അഴീക്കലിലെത്തിക്കാൻ ബലൂൺ സാങ്കേതിക വിദ്യയുടെയും ഖലാസികളുടെയും സഹായത്തോടെ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്നാണ് കടലിൽ വച്ചുതന്നെ പൊളിക്കാൻ തീരുമാനിച്ചത്. 700 ടൺ ഭാരമുള്ളതാണ് ഈ കപ്പൽ. പൊളിക്കാൻ മൂന്നു മാസമെങ്കിലുമെടുക്കും. 80 ലക്ഷം രൂപയാണ് പൊളിക്കാനുള്ള ചെലവ്.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ കപ്പൽ പൊളിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരെയും പരിസരവാസികളെയും ഇതേ കുറിച്ച് ബോദ്ധ്യപ്പെടുത്തിയായിരിക്കും കപ്പൽ പൊളിക്കുക
രാജീവൻ, കോൺട്രാക്ടർ, സിൽക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |