കൊല്ലം: ജമ്മുകാശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുടെ വെടിയേറ്റ് തങ്ങളുടെ അക്കു മരണപ്പെട്ടെന്ന വാർത്ത വലിയ ഞെട്ടലോടെയാണ് ഓടനാവട്ടം കുടവട്ടൂർ ഗ്രാമം ഉൾക്കൊണ്ടത്. കുടവട്ടൂർ ആശാൻമുക്ക് വിശാഖത്തിൽ ഹരികുമാറിന്റെയും ബീനയുടെയും മകനായ എച്ച്. വൈശാഖിനെ (24) അവരെല്ലാം വിളിക്കുന്നത് അക്കുവെന്നാണ്. പ്ളസ് ടു പഠിത്തം കഴിഞ്ഞ് ബിരുദ പഠനം നടത്തുന്നതിനിടെയാണ് വൈശാഖിന് സൈന്യത്തിൽ ജോലി ലഭിക്കുന്നത്. അതുവരെ നാട്ടിലെ പൊതുകാര്യങ്ങളിലെല്ലാം സജീവമായി വൈശാഖ് ഇടപെടാറുണ്ടായിരുന്നു. പ്രദേശത്തെ മിനി സ്റ്റേഡിയത്തിൽ ഫുട് ബാൾ കളിക്കാനായി വൈകുന്നേരങ്ങളിലെത്തും. നല്ല കളിക്കാരനായിരുന്നു. കായിക രംഗത്തെ മികവിലൂടെയാണ് പട്ടാളത്തിൽ ചേരാനുള്ള മോഹമുദിച്ചതും. അവധിക്ക് നാട്ടിലെത്തിയാൽ കൂട്ടുകാരെല്ലാം അടുത്തുകൂടും. പിന്നെ ദിവസങ്ങൾ പോകുന്നതറിയില്ല. കളിയും ചിരിയുമൊക്കെയായി കൂട്ടുകാരോടൊപ്പം ആർത്തുല്ലസിച്ച് നടക്കുമ്പോഴും വീട്ടുകാര്യത്തിൽ വൈശാഖിന് പ്രത്യേകശ്രദ്ധയുണ്ടായിരുന്നു. കഴിഞ്ഞ വരവിന് അമ്മൂമ്മയുടെ മരണത്തിന്റെ സങ്കടമുണ്ടായിരുന്നു. അടുത്ത വരവിന് അടിച്ചുപൊളിക്കാമെന്ന് പറഞ്ഞുപോയ വൈശാഖ് മരണപ്പെട്ടുവെന്ന വാർത്ത കൂട്ടുകാർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. നാട്ടിലെല്ലായിടത്തും ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും നിറഞ്ഞു. നാടിനുവേണ്ടി ജീവൻ നൽകിയ വീരസൈനികനെ ഒരു നോക്കുകാണാനുള്ള കാത്തിരിപ്പിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |