കൊല്ലം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ടുള്ള ഗാർഹിക പീഡനക്കേസിൽ ഉടൻ വാദം തുടങ്ങും. ഗാർഹിക പീഡനക്കേസിൽ ഉത്രയുടെ ഭർത്താവ് സൂരജിനെക്കൂടാതെ ഇയാളുടെ മാതാപിതാക്കളും, സഹോദരിയും പ്രതികളാണ്. കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
അതേസമയം സൂരജിനെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. റിമാൻഡ് തടവുകാരൻ എന്ന നിലയിലായിരുന്നു ഇയാളെ കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നത്. ഇരട്ട ജീവപര്യന്തം വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്.
ഉത്രയെ മൂർഖൻ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജിന് 17 വർഷം കഠിന തടവും, ഇരട്ട ജീവപര്യന്തവും, 5.85 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇയാൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |