പൊൻകുന്നം : മണിക്കൂറുകളായി തോരാതെ പെയ്യുന്ന കനത്തമഴ കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറി. 2018ലും, 19ലും തുടർച്ചയായ പ്രളയം കേരളത്തെയാകെ വെള്ളത്തിൽ മുക്കിയപ്പോഴും കാഞ്ഞിരപ്പള്ളിയിൽ സ്ഥിതി ഏറെക്കുറെ ശാന്തമായിരുന്നു. എന്നാൽ ഇന്നലെ അതായിരുന്നില്ല അവസ്ഥ. താലൂക്കിന്റെ വിവിധ മേഖലകളിൽ ഉരുൾപൊട്ടിയും ആറും തോടും കരകവിഞ്ഞൊഴുകിയും നിരവധി വീടുകൾക്ക് നാശം സംഭവിച്ചു. ഉരുൾപൊട്ടലിൽ മരിച്ചവരുടേയും കാണാതായവരുടെ കൃത്യമായ കണക്കും മറ്റ് വിവരങ്ങളും തേടിയുള്ള അന്വേഷണം തുടരുന്നു. കൃഷിയിടങ്ങൾ നശിച്ചു. വൻമരങ്ങൾ കടപുഴകിയും മതിലുകൾ ഇടിഞ്ഞും കൈയ്യാലകൾ തകർന്നും നാശം സംഭവിച്ചു. ഉയർന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമായ നാശംവിതച്ചു.
ചിറക്കടവ് , എലിക്കുളം പഞ്ചായത്തുകളിൽ പുഴയും വലിയ തോടുകളും ഒന്നും ഇല്ലാത്ത പ്രദേശങ്ങൾപോലും വെള്ളത്തിനടിയിലായത് അമ്പരപ്പിക്കുന്ന കാഴ്ചയായി. നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. മണിമലയാറിന് കുറുകെയുള്ള പഴയിടം പാലം വെള്ളത്തിനടിയിലാകുന്നത് കാലവർഷങ്ങളിൽ പതിവുകാഴ്ചയാണങ്കെിൽ ചിറക്കടവ് മണ്ണംപ്ലാവിലെ വെള്ളപ്പൊക്കം ആദ്യമാണ്. മണ്ണനാനിയിൽ പത്തോളം വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. പഴയിടത്ത് കൂറ്റൻ മഴവെള്ളസംഭരണി ഒഴുകിപ്പോയി.പ ല വീടുകളും ഒറ്റപ്പെട്ടു. രക്ഷാപ്രവർത്തകർക്ക് എത്താൻ പറ്റാത്ത സാഹചര്യമാണ്. പൊൻകുന്നത്ത് പാട്ടുപാറയിലും മാന്തറയിലും വെള്ളംകയറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |