കൊടകര : രാവിലെ ആരംഭിച്ച കനത്ത മഴ മൂലം കൊടകര പഞ്ചായത്തിലെ കാവിൽപാടം പ്രദേശത്തും, ശക്തിനഗറിലും, പുതിയ മാർക്കറ്റിലും വെള്ളം കയറി. ആളുകളെ മാറ്റി പാർപ്പിച്ചു. കാവിൽപാടം പ്രദേശത്തെ എട്ടു വീട്ടുകാരെ ഗവ. എൽ.പി സ്‌കൂളിലേക്ക് മാറ്റിതാമസിപ്പിച്ചു. പല വീടുകളിലും വീട്ടുപകരണങ്ങൾക്ക് കേടുപാടുണ്ടായി.
ചുങ്കാൽ ലക്ഷം വീട്ടിൽ മഴയിൽ ചാലിപറമ്പിൽ ബൈജുവിന്റെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ദേശീയപാത പേരാമ്പ്രയിൽ അപ്പോളോ ടയേഴ്‌സിന് മുൻഭാഗം വെള്ളത്തിൽ മുങ്ങി. കമ്പനിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ ഉൾപ്പെടെ നിരവധി വാഹനങ്ങളിലും വെള്ളം കയറി. സർവ്വീസ് റോഡിൽ നിന്നും പല വീടുകളിലേക്കും വെള്ളം കുത്തിയൊലിച്ചു. വെള്ളിക്കുളങ്ങര സ്‌കൂൾ ജംഗ്ഷനിൽ വെള്ളക്കെട്ടുയർന്നു. റോഡിൽ രണ്ടടിയോളം വെള്ളം പൊങ്ങിയതിനെ തുടർന്ന് വാഹനഗതാഗതം ഭാഗികമായി തടസപ്പെട്ടു. റോഡരികിലെ കാനകൾ കവിഞ്ഞൊഴുകിയതാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയായത്.
ഉച്ചയ്ക്ക് ഉണ്ടായ കനത്ത മഴയിലും ഇടി മിന്നലിലും മുപ്ലിയം കൽക്കുഴിയിൽ പുന്നക്കപ്പറമ്പിൽ ചന്ദ്രന്റെ എട്ടു മാസം ഗർഭിണിയായ പശു മിന്നലേറ്റ് ചത്തു. വീടിന്റെ കോൺക്രീറ്റ് പില്ലറുകൾക്കും ഭിത്തികൾക്കും പൊട്ടൽ വീണു. വൈദ്യുതി ഉപകരണങ്ങളും, വയറിംഗും കത്തി നശിച്ചു. വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രേരാമ്പ്രയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചാലക്കുടി തഹസിൽദാർ ഇ.എൻ രാജു, ദേശീയപാത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |