കാഞ്ഞങ്ങാട്: കുട്ടി ഡ്രൈവർമാരുടെ അഭ്യാസ പ്രകടനങ്ങൾ കൈയോടെ പിടികൂടാൻ സ്‌പെഷ്യൽ ഡ്രൈവിനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. സർക്കാർ, എയ്ഡഡ് സ്‌കൂൾ ഉൾപ്പെടെ 10, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ വാഹനം ഉപയോഗിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നതായാണ് പഠനത്തിൽ വ്യക്തമായത്. പഠിക്കാൻ പോകുന്ന സ്ഥാപനങ്ങളിൽ കുട്ടികൾ നിയമവിരുദ്ധമായി വാഹനം കൊണ്ടുപോകുന്നത് പതിവായി മാറുകയാണ്.
അടുത്തുള്ള വീടുകളിലും കടകൾക്ക് സമീപവുമാണ് ഇവർ വാഹനങ്ങൾ നിർത്തിയിടുന്നത്. കൊവിഡ് പടർന്ന സാഹചര്യത്തിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയതോടെ നിരവധി വിദ്യാർത്ഥികൾ ഡ്രൈവിംഗ് പരിശീലിച്ചു. സ്‌കൂളുകൾക്ക് സമീപമാണ് പരിശോധന കർശനമാക്കുന്നത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് കഴിഞ്ഞദിവസം രണ്ട് കുട്ടികളെ പൊലീസ് പിടികൂടി. കുട്ടികൾക്ക് ശാരീരിക ക്ഷമതയുണ്ടെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് ധാരണയില്ലെന്നാണ് പറയുന്നത്.
അപകടമുണ്ടാക്കിയാൽ ഭൂരിഭാഗം പേരും അമിതവേഗത്തിൽ വാഹനമോടിച്ച് പോകുകയാണ് പതിവെന്നും പൊലീസ് പറയുന്നു. ഇക്കാര്യത്തിൽ സ്‌കൂൾ അധികൃതരും സഹകരിക്കേണ്ടതുണ്ട്. കുട്ടികൾ വാഹനങ്ങളിൽ സ്‌കൂളുകളിൽ എത്തുന്നത് പ്രോത്സാഹിപ്പിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കടയുടമകളുടെ സഹായവും പൊലീസിന് തേടുന്നുണ്ട്.
3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ
സി.സി ടി.വി കാമറകൾ പരിശോധിക്കും കുട്ടി ഡ്രൈവർമാരെ പൊക്കും. നിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിംഗിൽ പലരും പരാതികൾ പറയുന്നുണ്ടെന്നും പൊലീസ് പറയുന്നു. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം പ്രായപൂർത്തിയാവാത്തവർ ലൈസൻസില്ലാതെ വാഹനമോടിച്ചാൽ മാതാപിതാക്കൾക്കോ വാഹനയുടമയ്‌ക്കെതിരെയോ കേസെടുക്കാം. മൂന്ന് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |