നെയ്യാറ്റിൻകര: രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ നെയ്യാറ്റിൻകരയിലും പരിസര പ്രദേശങ്ങളിലുമുള്ള 60 വീടുകളിൽ വെള്ളംകയറി.
ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 42 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 15ഓളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. കൊല്ലവംവിള എൽ.പി.എസ്, അമരവിള എൽ.പി.എസ് എച്ച്.എസ്, കൊല്ലയിൽ ഇ.എം.എസ് മെമ്മോറിയൽ ലൈബ്രറി, തിരുപുറം ഓലത്താന്നി പാരിഷ് ഹാൾ, പെരുങ്കടവിള തോട്ടവാരം അങ്കണവാടി, പെരുമ്പഴുതൂർ ഗവ.എൽ.പി.എസ് വേങ്കുഴി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.
മലഞ്ചാണി, ചെമ്പരത്തിവിള, പ്ലാവിള, ചാണിക്കുഴി, കൊല്ലയിൽ, മൂഴിയാൻതോട്ടം, തോട്ടവാരം, രാമേശ്വരം, പാലക്കടവ് തുടങ്ങിയ സ്ഥലങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. വാർഡ് കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ, ഗ്രാമം പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച് അടിയന്തര സഹായം നൽകി. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ താലൂക്കിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി. നെയ്യാർ കരകവിഞ്ഞ് ഒഴുകുന്നതിനാൽ കനാലുകളും തോടുകളും കൈവഴികളും നിറഞ്ഞു.
നഗരസഭാ പരിധിയിലെ കണ്ണംകുഴി, രാമേശ്വരം, ഇരുമ്പിൽ, ചായ്ക്കോട്ടുകോണം, മരുതത്തൂർ, പനയറത്തല ഏലാകളിലായി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. നെയ്യാറ്റിൻകര ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. നെയ്യാറ്റിൻകര തഹസീൽദാർ കെ. മുരളീധരൻ, കെ. ആൻസലൻ എം.എൽ.എ എന്നിവർ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |