തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുന്നു. അരുവിക്കര, നെയ്യാർ, പേപ്പാറ ഡാമുകൾ തുറന്നതോടെയാണ് പലയിടങ്ങളിലും വെള്ളം കയറിയത്. വാമനപുരം, നെടുമങ്ങാട്, ആറ്റിങ്ങൽ, കാട്ടാക്കട, കിളിമാനൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കൂടുതൽ ദുരിതംവിതച്ചത്.
വാമനപുരം, നെയ്യാർ, കരമന, കിള്ളി തുടങ്ങിയ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ഉൾവനങ്ങളിലും ഇന്നലെ മഴ കുറവായിരുന്നതിനാൽ ജലനിരപ്പ് ഇനി അപകടകരമാംവിധം ഉയരില്ലെന്നാണ് പ്രതീക്ഷ. ജില്ലാ കളക്ടർ എം.എൽ.എമാർ, റവന്യൂ അധികൃതർ തുടങ്ങിയവരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.
മഴയിൽ വീട് തകർന്നുവീണ് തിരുവനന്തപുരം താലൂക്ക് പരിധിയിൽ രണ്ടുപേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര, ബാലരാമപുരം പ്രദേശങ്ങളിലെ മൂന്ന് കിണറുകൾ ഇടിഞ്ഞു താഴ്ന്നു. നെയ്യാറ്റിൻകര ഭാഗത്ത് ഇന്നലെ 60 വീടുകളിൽ വെള്ളം കയറി. ജില്ലയിൽ രണ്ട് വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നതായാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും യഥാർത്ഥ കണക്കുകൾ ഇതിലും മുകളിലാണ്. തിരുവനന്തപുരം താലൂക്ക് പരിധിയിൽ പതിനൊന്നും നെയ്യാറ്റിൻകര താലൂക്കിൽ ഒന്നും നെടുമങ്ങാട് താലൂക്കിൽ പതിനഞ്ചും ചിറയിൻകീഴ് താലൂക്കിൽ പതിമൂന്നും വർക്കല താലൂക്കിൽ രണ്ടും കാട്ടാക്കട താലൂക്കിൽ മൂന്ന് വീടുകളും തകർന്നതായാണ് അധികൃതർ പറയുന്നത്.
ക്യാമ്പുകളിൽ 516 പേർ
ജില്ലയിൽ ആരംഭിച്ച ദുരിതാശ്വസ ക്യാമ്പുകളിൽ 516 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 14 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. നെയ്യാറ്റിൻകര താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിട്ടുള്ളത്. ആറ് ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 125 പേർ ഇവിടെയുണ്ട്. തിരുവനന്തപുരം താലൂക്കിൽ പ്രവർത്തിക്കുന്ന അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ 78 കുടുംബങ്ങളിലെ 312 പേരും ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 25 കുടുംബങ്ങളിലെ 79 പേരും കഴിയുന്നുണ്ട്.
ജാഗ്രതാ നിർദ്ദേശം
നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ അടച്ചിട്ടില്ലാത്തതിനാൽ
സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ജാർഖണ്ഡ് സ്വദേശിക്കായുള്ള തെരച്ചിൽ ഇന്നലേയും തുടർന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |