കെ.എസ്.ആർ.ടി.സി സ്റ്റുഡന്റ്സ് ബോണ്ട് സർവീസിനോട് സ്കൂളുകൾ പ്രതികരിക്കുന്നില്ല
കൊല്ലം: കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളെയും കുട്ടികളെയും സഹായിക്കാൻ കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച 'സ്റ്റുഡന്റ് ബോണ്ട് സർവീസി'നോട് മുഖംതിരിച്ച് സ്കൂൾ അധികൃതർ. ബസുകളിൽ ആളെണ്ണം കുറച്ചുള്ള യാത്ര കുട്ടികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ, സ്കൂളുകാർ പറയുന്ന റൂട്ടുകളിൽ സ്കൂൾ ബസിനു സമാനമായി സർവീസ് നടത്തുന്ന പദ്ധതിയാണ് അദ്ധ്യയനം പുനരാരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എങ്ങമെത്താതിരിക്കുന്നത്.
വിദ്യാർത്ഥികൾക്കു മാത്രമാവും ഈ ബസുകളിൽ പ്രവേശനം. കെ.എസ്.ആർ.ടി.സി ഡ്രൈവർ വാഹനമോടിക്കും. കണ്ടക്ടറുമുണ്ടാവും. സ്കൂളിൽ നിന്ന് ഒരദ്ധ്യാപകനോ, സ്കൂളിലെ ജീവനക്കാരിൽ ഒരാൾക്കോ ബസിൽ പ്രവേശനം നൽകും. രാവിലെയും വൈകിട്ടും സ്കൂൾ ബസ് പോലെ സർവീസ് നടത്തും. ആവശ്യപ്പെടുന്നതനുസരിച്ച് ഓരോ സ്കൂളിനും പ്രത്യേകമായിട്ടാണ് ബസ് അനുവദിക്കുന്നത്. ഇന്ധനച്ചെലവും ബസിന് അറ്റകുറ്റപ്പണി വന്നാൽ അതും കെ.എസ്.ആർ.ടി.സി വഹിക്കും. ഓരോ കുട്ടിയിൽ നിന്നും ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം വാങ്ങി കെ.എസ്.ആർ.ടി.സിയിൽ അടയ്ക്കണമെന്നതു മാത്രമാണ് സ്കൂളുകാരുടെ ബാദ്ധ്യത.
നിലവിലെ സാഹചര്യത്തിൽ സ്കൂളുകളെ സംബന്ധിച്ച് പദ്ധതി സഹായകരമാണ്. പക്ഷേ, ജില്ലയിൽ നിന്ന് ഒരു സ്കൂളുപോലും ബസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. സർവീസിനെ കുറിച്ച് കൃത്യമായ അവബോധം സ്‌കൂളുകാർക്ക് ഉണ്ടായിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. സ്‌കൂളുകൾക്ക് ബസ് ആവശ്യമുണ്ടെങ്കിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറെയോ അതത് ഡിപ്പോകളെയോ ബന്ധപ്പെടണം.
സ്റ്റുഡന്റ്സ് ബോണ്ട് സർവീസ്
സ്‌കൂൾ കുട്ടികൾക്കായി മാത്രം നടത്തുന്ന സർവീസ്
കൺസഷൻ നിരക്ക്
സ്‌കൂളുകൾ നിശ്ചയിക്കുന്ന റൂട്ട്
സ്‌കൂൾ ബസുകളെക്കാൾ ലാഭകരം
ബസിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരും ഒരു അദ്ധ്യാപകനും
നിയന്ത്രണം സ്‌കൂളുകൾക്കെങ്കിലും മറ്റ് ചെലവുകൾ കെ.എസ്.ആർ.ടി.സിക്ക്
യാത്രാനിരക്ക് നൽകേണ്ടത് സ്‌കൂൾ പി.ടി.എ
സ്‌കൂൾബസുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് കുറവ്
കട്ടപ്പുറത്ത് സ്‌കൂൾ ബസുകൾ
ഒന്നരവർഷത്തിലേറെയായി ഓടാത്തതിനാൽ അറ്റകുറ്റപ്പണികൾക്ക് ഭീമമായ ചെലവ്
വാഹനങ്ങൾ നിരത്തിലിറങ്ങിയാലും അധികചെലവ്
കുട്ടികളെ ഇരുത്തി മാത്രം യാത്ര
ഒരു സീറ്റിൽ ഒരു കുട്ടി മാത്രം
രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവർ മാത്രം ജീവനക്കാർ
ട്രിപ്പുകളുടെ എണ്ണം കൂട്ടേണ്ടിവരും
സഞ്ചരിക്കുന്ന ദൂരത്തിൽ വർദ്ധനവുണ്ടാവും
തേയ്മാനവും അറ്റകുറ്റപ്പണികളും വർദ്ധിക്കും
സ്‌കൂളുകൾക്ക് കുറഞ്ഞചെലവിലും സൗകര്യപ്രദവുമായ രീതിയിൽ നടത്താൻ കഴിയുന്ന സർവീസാണ് സ്റ്റുഡന്റ്സ് ബോണ്ട് സർവീസ്. കുട്ടികൾക്കും സ്‌കൂളുകൾക്കും അധികബാദ്ധ്യതയോ അറ്റകുറ്റപ്പണികളിലുള്ള സമ്മർദ്ദമോ ഉണ്ടാകില്ല
ആർ. മനേഷ്, ഡി.ടി.ഒ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |