മൂവാറ്റുപുഴ: ലഹരി മാഫിയയുടെ താവളമായി മാറിയ പെരുമറ്റത്തെ ഷെഡ് നാട്ടുകാർ തകർത്തു. വിവരമറിഞ്ഞ് എത്തിയ പൊലീസ് കേന്ദ്രം നടത്തിപ്പുകാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പെരുമറ്റം പാലത്തിനു സമീപം മെയിൻ റോഡരികിൽ താത്കാലിക ഷെഡിൽ പ്രവർത്തിച്ചു വന്നിരുന്ന കേന്ദ്രമാണ് പെരുമറ്റം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ തകർത്തത്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ വിൽപ്പന നടത്തിവരികയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് തെരുവോര കച്ചവടക്കാർ ഉപേക്ഷിച്ച ഷെഡ് ഇവർ കൈയേറുകയായിരുന്നു. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഇവിടെ നിന്നായിരുന്നു കഞ്ചാവ് അടക്കുള്ള ലഹരി വസ്തുക്കൾ നൽകി വന്നിരുന്നത്. മേഖലയിൽ ലഹരി ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപീകരിച്ച് രംഗത്തിറങ്ങിയിരുന്നു. പലതവണ താക്കീത് ചെയ്തങ്കിലും സംഘം പ്രവർത്തനം തുടർന്നു. ഇതിനിടെ സംഘത്തിന്റ പ്രവർത്തനം ചോദ്യം ചെയ്ത സമീപവാസിയുടെ വാഹനത്തിന്റ പടുത കീറിയതടക്കമുള്ള സംഭവവും ഉണ്ടായി. ഇതേ തുടർന്ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ എത്തിയ നാട്ടുകാരും നടത്തിപ്പുകാരും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് ഷെഡ് കത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |