കണ്ണൂർ : കോളേജ് അദ്ധ്യാപകരുടെ പ്രൈവറ്റ് ട്യൂഷൻ കർശനമായി വിലക്കികൊണ്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.അദ്ധ്യാപകർ പ്രൈവറ്റ് ട്യൂഷനിൽ ഏർപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് എല്ലാമാസവും സർക്കാർ-എയ് ഡഡ് കോളേജുകളിലെ പ്രിൻസിപ്പൽമാർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചി ട്ടുണ്ട്.
അച്ചടക്ക നടപടിയുടെ ഭാഗമായി പയ്യന്നൂരിലെ ഒരൂ സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിന്റെ നടത്തിപ്പിലെ പങ്കാളിത്തതിന്റെ പേരിൽ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന സംസ്ഥാന വിജിലൻസ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും പരീക്ഷ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ തലശ്ശേരി ബ്രണ്ണൻ കോളേജിലെ അദ്ധ്യാപകൻ കെ. ടി.ചന്ദ്രമോഹനെ മലപ്പുറം സർക്കാർ വനിത കോളേജിലേക്ക് സ്ഥലം മാറ്റാനും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. സ്വകാര്യ ട്യൂഷൻ പഠിപ്പിക്കുന്നതായുള്ള വിജിലൻസ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി ഗവ:ബ്രണ്ണൻ കോളേജിലെ രണ്ട് അദ്ധ്യാപകരേയും കണ്ണൂർ വനിത കോളേജിലെ ഒരൂ അദ്ധ്യാപികയെയും ശിക്ഷനടപടിയുടെ ഭാഗമായി കണ്ണൂരിന് പുറത്തുള്ള ജില്ലയിലേക്ക് സ്ഥലംമാറ്റിയെങ്കിലും ഇടതുപക്ഷ അദ്ധ്യാപക സംഘടന നേതാവായ കെ.ടി. ചന്ദ്രമോഹനനെതിരെയുള്ള നടപടി ഉന്നത സ്വാധീനത്താൽ മരവിച്ചതായി ആക്ഷേപ മുയർന്നിരുന്നു.
പ്രൈവറ്റ് ട്യൂഷനിൽ ഏർപ്പെടുന്ന കോളേജ് അദ്ധ്യാപകർക്കെതിരെ മാതൃകപരമായ ശിക്ഷാ നടപടികൾ കൈകൊള്ളണമെന്നും കുറ്റക്കാരനെന്നു കണ്ടെത്തിയ കണ്ണൂർ സിൻഡിക്കേറ്റ് അംഗമായ അദ്ധ്യാപകനെതിരെയുള്ള സർക്കാർ ഉത്തരവ് അടിയന്തരമായി നടപ്പാക്കാണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |