മസാജിംഗ് കേന്ദ്രത്തിൽ 8 ഒളികാമറകൾ
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മോൺസൺ മാവുങ്കലിന്റ കലൂരിലെ വാടക വീട്ടിൽ സൗന്ദര്യ ചികിത്സയ്ക്കും തിരുമ്മലിനുമായി എത്തിവരെല്ലാം ഇയാളുടെ രഹസ്യ കാമറയിൽ കുടുങ്ങിയതായി സൂചന. എട്ടോളം കാമറകളാണ് തിരുമൽ കേന്ദ്രത്തിൽ ഘടിപ്പിച്ചിരുന്നത്. മോൺസണെതിരെ പീഡന പരാതി നൽകിയ യുവതിയാണ് ഒളികാമറകളെ കുറിച്ച് ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. മോൻസണിന്റെ ഭീഷണി ഭയന്നാണ് പലരും പൊലീസിൽ പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോൻസൺ പകർത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് മോൺസൺ ഇവിടെ എത്തിയ ഉന്നതരുടെയടക്കം ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചിട്ടുണ്ടാകാനുള്ള സംശയം ശക്തമായത്.
ഗുണ്ടാനേതാവിനെ ചോദ്യം ചെയ്തു
മോൻസൺ മാവുങ്കലിന്റെ സമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗുണ്ട നേതാവ് ഓംപ്രകാശിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഓംപ്രകാശിന്റെ കൊച്ചി മുളവുകാട് സ്റ്റേഷനിലെ കേസ് ഒതുക്കാൻ മോൻസൺ ഇടപെട്ടിരുന്നു. കൊച്ചിയിലെ ഒരു എ.സി.പിയുടെ സഹായം മോൻസൻ വഴി ഗുണ്ടാനേതാവ് തേടിയിരുന്നു. ഈ ബന്ധമുപയോഗിച്ച് പണം നൽകി കേസ് ഒതുക്കിയെന്നാണ് കണ്ടെത്തൽ. കേസ് ഒതുക്കാൻ മോൻസനെ ഉപയോഗിച്ചെന്ന് ഓംപ്രകാശ് സമ്മതിച്ചിട്ടുണ്ട്.
അതിനിടെ, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ മോൻസന്റെ വീട്ടിൽ വീണ്ടും പരിശോധന നടന്നു. പോക്സോ കേസിൽ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കലൂരിലെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിലെ ട്രീറ്റ്മെന്റ് മുറിയിൽ നിന്ന് ഗർഭനിരോധന ഗുളികകൾ അടക്കമുള്ളവ കണ്ടെത്തിയെന്നാണ് വിവരം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. പെൺകുട്ടിക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചതായാണ് കേസ്. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ ഇവരെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |