കോട്ടയം: ഉരുൾ പൊട്ടലും പ്രളയവും തകർത്തുകളഞ്ഞ ആറുകളുടെ അടിസ്ഥാന ഘടന, പഠനം നടത്തി ശാസ്ത്രീയമായി പുനസ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. മണിമല, മീനച്ചിൽ ആറുകളുടെ ഉത്ഭവ സ്ഥാനങ്ങളോട് ചേർന്നുള്ള ഭാഗങ്ങൾ പൂർണമായി പാറക്കൂട്ടങ്ങളായി മാറുകയും ചില സ്ഥലങ്ങളിൽ പുഴ ഗതിമാറുകയും ചെയ്ത സാഹചര്യത്തിലാണിത്.
മീനച്ചിലാറിന്റെ തുടക്കവും മണിമലയാറിന്റെ ഭാഗമായ പുല്ലുകയാറിന്റെ കൂട്ടിക്കൽ പഞ്ചായത്തിലെ ഭാഗങ്ങളുമാണ് പാറക്കൂട്ടങ്ങളായി മാറിയത്. ഇളംകാട് ടോപ്പ് 39 മുതൽ താഴേയ്ക്ക് ഏന്തയാർ വരെയും സമാന്തരമായി കൊക്കയാർ പഞ്ചായത്തിലും അഞ്ചു കിലോമീറ്ററുകളോളം പുല്ലകയാറിൽ വൻപാറക്കൂട്ടങ്ങൾ നിറഞ്ഞിരിക്കയാണ്. യന്ത്ര സഹായത്തോടെ മാത്രം മാറ്റാൻ കഴിയുന്ന വലുപ്പമുള്ളവയാണ് ഏറെയും.
പാറകൾ ഇനിയും ഉരുളും
ശക്തമായ ഒഴുക്കിൽ പാറകൾ ഉരുണ്ട് താഴേയ്ക്ക് പതിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെ സംഭവിച്ചാൽ ആഘാതം താങ്ങാൻ മണിമലയാറിന്റെ തീരദേശങ്ങൾക്ക് കഴിയില്ല. പല സ്ഥലങ്ങളിലും തീരമിടിഞ്ഞും അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. തീരത്തോട് ചേർന്നുള്ള വീടുകളിൽ താമസിക്കുന്നവരിൽ പലരും സുരക്ഷിത സ്ഥാനങ്ങൾ ലഭ്യമായാൽ മാറാനുള്ള തയാറെടുപ്പിലാണ്.
ഇളംകാട്, കൊക്കയാർ പ്രദേശങ്ങളിൽ പുല്ലകയാർ ഗതിമാറി ഒഴുകി
ഇവിടെ കരപ്രദേശം പൂർണമായും ആറുകവർന്നു, താമസം അസാദ്ധ്യം
ഗതിമാറി ഒഴുകിയ പ്രദേശത്തുള്ളവർ വെള്ളപ്പൊക്ക ഭീഷണിയിൽ
ആവശ്യങ്ങൾ
2018ൽ പെരിയാർ, മൂവാറ്റുപുഴയാർ എന്നിവിടങ്ങളിൽ മദ്രാസ് ഐ.ഐ.ടി നടത്തിയതിന് സമാന പഠനം വേണം
ഒഴുക്കിന് വിഘാതമാകുന്ന മണലും പാറകളും നീക്കി വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള മാർഗം കണ്ടെത്തണം
'' കടൽക്ഷോഭ ഭീഷണിയുള്ള ആലപ്പുഴ മുതൽ ചെല്ലാനം വരെയുള്ള പ്രദേശങ്ങളിലേയ്ക്ക് ഇവിടെ അടിഞ്ഞു കൂടിയിരിക്കുന്ന വലിയ പാറക്കൂട്ടങ്ങൾ മാറ്റാം. 80 കിലോമീറ്റർ ദൂരത്തേക്കുള്ള വണ്ടിക്കൂലി മാത്രമേ ചെലവാകൂ. കടൽക്ഷോഭം തടയാൻ പുലിമുട്ടുകളേക്കാൾ ബലമുള്ള ഈ പാറക്കൂട്ടങ്ങൾക്ക് കഴിയും'' -
അഡ്വ.ഷോൺ ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |