ആലപ്പുഴ: കൊവിഡ് ഭീതി ഒഴിഞ്ഞ് ഉത്സവങ്ങൾ സജീവമാകുന്നതോടെ എഴുന്നള്ളത്തിന് എത്തിക്കുന്ന ആനകളെ ഉടമസ്ഥർ നല്ലനടപ്പ് പരിശീലിപ്പിക്കുന്നു. ഒന്നര വർഷത്തിന് ശേഷമാണ് ആനകൾ തിരക്കുള്ള പുറം ലോകത്തേക്ക് ഇറങ്ങുന്നത്. ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനാണ് പരിശീലനം.
കെട്ടുതറകളിൽ കഴിയുന്ന ആനകളെ ഉത്സവങ്ങൾക്കും പരിപാടികൾക്കും കൊണ്ടുപോകേണ്ടിവരുന്നത് മുന്നിൽ കണ്ടാണ് തിരക്ക് കുറഞ്ഞ സമയത്ത് ആനകളെ പൊതുവഴികളിലൂടെ നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം ഉണ്ടായിരുന്ന സമയത്തും ഇങ്ങനെ നടത്തിയിരുന്നു. ഇത് വ്യായാമത്തിന്റെ ഭാഗമായിട്ടായിരുന്നു.
പൊതുഇടങ്ങളുമായി അകന്നുകഴിഞ്ഞ ആനകളെ വീണ്ടും മനുഷ്യരുമായി സമ്പർക്കത്തിലാക്കിയില്ലെങ്കിൽ ആനകൾക്ക് പരിഭ്രമവും ഭയവുമുണ്ടാകാം. ഉത്സവസ്ഥലങ്ങളിൽ ആന ഇടയുന്നതിനും ഇത് കാരണമായേക്കും. ഇതൊഴിവാക്കാനാണ് ഇപ്പോഴത്തെ ശ്രമം.ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ഉത്സവകാലം.
കിലോമീറ്ററുകളോളം നടത്തം അനിവാര്യമായ ജീവികൂടിയാണ് ആന. എഴുന്നള്ളത്തിനും മറ്റ് പണികളും കൊണ്ടുപോയാണ് വ്യായാമം നൽകിയിരുന്നത്. കൊവിഡ് കാലത്ത് പുറത്തിറങ്ങാതായതോടെയാണ് ആനകൾ കെട്ടുതറയിൽ ഒതുങ്ങിയത്. ഇത് ആനകളുടെ ശാരീരികക്ഷമതയ്ക്കും മാനസികാരോഗ്യത്തിനും തിരിച്ചടി ഉണ്ടാക്കിയതായി വിദഗ്ദ്ധർ പറയുന്നു.
കരുതലോടെ സംരക്ഷണം
കൊവിഡ് കാലത്ത് ആനകൾക്കും ഏറെ കരുതൽ നൽകിയിരുന്നു. സർക്കാർ തലത്തിൽ ഖരാഹാര വിതരണവും നടത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പ്, കേരള ദുരന്ത നിവാരണ അതോറിട്ടി, വനം വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു വിതരണം. ഖരാഹാര കിറ്റുകൾ ദേവസ്വങ്ങൾക്കും കൈമാറിയിരുന്നു.
ഒരാനയ്ക്ക് ഭക്ഷണകിറ്റ് ₹ 400
നൽകിയത്: 40 ദിവസം
ആരോഗ്യം ക്ഷയിച്ച് നാട്ടാനകൾ
1. എണ്ണം കുറവായതിനാൽ കൂടുതൽ എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കേണ്ടി വരുന്നു
2. സമയത്ത് എത്തിക്കാൻ ലോറികളെയാണ് ആശ്രയിക്കുന്നത്
3. ലോറി യാത്ര ആനകളുടെ ആരോഗ്യം തകർക്കും
4. ഭക്ഷണവും വെള്ളവും നൽകാത്തതും വലിയ പീഡനം
5. ആറാട്ട് സമയങ്ങളിൽ പഴങ്ങളും വെള്ളവും പനമ്പട്ടയും നൽകുന്നതിനാലാണ് പ്രശ്നമുണ്ടാക്കാത്തത്
6. കാലാവസ്ഥാ വ്യതിയാനം, ഉറക്കമില്ലായ്മ, വ്യായാമക്കുറവ് എന്നിവ ആന ഇടയുന്നതിന് കാരണമാകും
''
കൊവിഡിൽ ഉത്സവങ്ങൾ ക്ഷേത്ര ചടങ്ങുകൾ മാത്രമായി. ആനയ്ക്ക് പകരം തിടമ്പ് ജീവതകളിലേറ്റി. കൊവിഡ് ഭീതി ഒഴിഞ്ഞ് തുടങ്ങിയതോടെ ഉത്സവപ്പറമ്പുകളിൽ ആനകൾ സജീവമാകുമെന്നാണ് പ്രതീക്ഷ.
അഭിജിത്ത്, ആനപ്രേമി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |