പത്തനംതിട്ട: പിന്നാക്ക കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയ സ്ഥലത്തേക്ക് പ്രവേശിക്കാനോ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ ഒരുവിഭാഗം എതിരുനിൽക്കുന്നുവെന്ന് പരാതി. വസ്തു സൗജന്യമായി നൽകിയ
എയർഫോഴ്‌സ് റിട്ട. ഉദ്യോഗസ്ഥൻ റാന്നി വലിയകാവ് വല്യത്ത് വീട്ടിൽ വി.ടി. വർഗീസാണ് പത്രസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്.
തന്റെ കുടുംബ വസ്തുവിൽ നിന്ന് 26 സെന്റു സ്ഥലമാണ് ഭൂരഹിതരായ എട്ട് പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ വർഗീസ് സൗജന്യമായി നൽകിയത്. പഴവങ്ങാടി പഞ്ചായത്തിൽ ഒന്നാം വാർഡിലെ മന്ദമരുതി വട്ടാർകയത്താണ് സ്ഥലം നൽകിയത്. സമീപത്ത് പഞ്ചായത്ത് കിണറുമുണ്ട്. സ്ഥലം നൽകിയതറിഞ്ഞ് ചില പ്രാദേശിക നേതാക്കൾ ഇവരെ താമസിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു തന്നെ നിരന്തരം ഭീഷണിപ്പടുത്തുന്നതായി വർഗീസ് പറഞ്ഞു. ഇതേ തുടർന്ന് നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സമീപത്തെ റോഡ് ഗേറ്റ് സ്ഥാപിച്ച് അടയ്ക്കുകയും ചെയ്തു. പഞ്ചായത്തിലെ ചില കോൺഗ്രസ് നേതാക്കളാണ് സംഭവത്തിനു പിന്നിലെന്നും തനിക്കുനേരെ ഇവർ നിരന്തരം ഭീഷണി മുഴക്കുന്നതായും വി.ടി.വർഗീസ് പറഞ്ഞു. റാന്നി പൊലീസ്, ജില്ലാ പൊലീസ് മേധാവി, ആർ.ഡി.ഒ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതിനിടെ താൻ തോക്ക് ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ടായി. ഇതു വ്യാജപരാതിയാണെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായതാണ്. സെന്റിന് ഒന്നര ലക്ഷം രൂപ വരുന്ന വസ്തുവാണ് ദാനമായി നൽകിയത്. എയർഫോഴ്‌സിൽ നിന്ന് വിരമിച്ചശേഷം ഏറെക്കാലം അമേരിക്കയിലായിരുന്നു വർഗീസ്. 20 വർഷം മുമ്പ് വട്ടാർകയത്ത് ഒരു അങ്കണവാടിക്കായി അഞ്ചു സെന്റ് സ്ഥലം സൗജന്യമായി നൽകിയിട്ട് ഇതേവരെ കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |