പേരാവൂർ: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കിയ സി.പി.എം ജില്ലയിൽ ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നു. പേരാവൂർ, മാടായി ഏരിയാ സമ്മേളനങ്ങളാണ് ഇന്നലെ തുടങ്ങിയത്.
പേരാവൂരിൽ പാർട്ടി നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിംഗ് സഹകരണ സംഘത്തിൽ സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ ചിട്ടി നടത്തി ഇടപാടുകാരെ വഞ്ചിച്ച സംഭവത്തിൽ സംഘം അധികൃതർക്കും നേതൃത്വത്തിനും ജാഗ്രതക്കുറവുണ്ടായെന്ന് ആരോപണമുയർന്നു.
സഹകരണ സ്ഥാപനങ്ങളിലെ പിഴവ് കണ്ടെത്തുന്നതിൽ പാർട്ടി നേതൃത്വം കുറെക്കൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു. പ്രശ്നം പാർട്ടിക്കകത്ത് ചർച്ച ചെയ്ത് തീർക്കാതെ തെരുവിലേക്ക് വലിച്ചിഴച്ചത് അവമതിപ്പുണ്ടാക്കിയെന്നും പ്രതിനിധികൾ ആരോപിച്ചു. ഏരിയാ സെക്രട്ടറിയായി മൂന്നാം തവണയും എം.രാജൻ തന്നെ വരണമെന്നു വലിയൊരു വിഭാഗം വാദിക്കുമ്പോൾ നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്നു ആവശ്യപ്പെടുന്നവരുമുണ്ട്. സമ്മേളനം ഇന്ന് സമാപിക്കും.
ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് പേരാവൂരിൽ സമ്മേളനം ഉദ്ഘാടനം ചെയ്തത്. കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. കെ.വത്സനാണ് പതാക ഉയർത്തിയത്.
ഹരിത പ്രവർത്തകരെ ആകർഷിക്കാനാവാത്തത് പരിശോധിക്കണം: ഇ.പി. ജയരാജൻ
മാടായി: മുസ്ലിം ലീഗിലെ പുരോഗമന ചിന്താഗതിക്കാരായ ഹരിതയുടെ പ്രവർത്തകരെ ആകർഷിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്ക് സാധിക്കാത്തത് പരിശോധിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ പറഞ്ഞു. പാണപ്പുഴയിൽ മാടായി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡിലും വായനശാലയിലും ഇരുന്ന് പാർട്ടി പ്രവർത്തനം നടത്തുന്ന രീതി ഇനി സാദ്ധ്യമല്ല. ഒരംഗത്തിന് 10 വീട് എന്ന പാർട്ടിനയം നടപ്പിലാവാത്തത് പരിശോധിക്കണം. കാലം ഏറെ മാറി. പഴയരീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനം ഇനി സാധ്യമല്ല. സംഘപരിവാറിന്റെ പ്രവർത്തനം ഒരിടത്തും ലഘൂകരിച്ചു കാണാനാവില്ല. അവരുടെ വലയത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുളള പഠനവും ചിന്തയും രൂപപ്പെടുത്തണം. ഇവർക്ക് വളരാനുള്ള സാദ്ധ്യതയാണ് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും പോലുള്ള സംഘടനകൾ ഒരുക്കുന്നത്. വർഗീയ ചേരിതിരിവ് നാടിന്റെ സാമൂഹിക വളർച്ചയെ പിറകോട്ട് നയിക്കുമെന്നും ജയരാജൻ പറഞ്ഞു.
മെഡിക്കൽ കോളേജ് രോഗീ സൗഹൃദമായി മാറിയില്ല
സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജ് പൂർണമായും രോഗീ സൗഹൃദമായി മാറിയില്ലെന്ന ആക്ഷേപമാണ് മാടായി ഏരിയാസമ്മേളനത്തിൽ പ്രതിനിധികളിൽ പലരും ഉന്നയിച്ചത്. മത്സരം നടന്ന ഏഴോം ഈസ്റ്റ്, കുഞ്ഞിമംഗംലം നോർത്ത്, സൗത്ത്, കടന്നപ്പള്ളി സൗത്ത് എന്നീ ലോക്കൽ സമ്മേളനത്തിലെ വിഭാഗീയതയും ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇവിടെ കെ. പദ്മനാഭൻ തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് തുടർന്നേക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |