കൊച്ചി: വൈദ്യുത വാഹനങ്ങൾക്കായുള്ള ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്വകാര്യ സംരംഭകർക്കായി സർക്കാർ മാർഗരേഖ പുറത്തിറക്കി. അനർട്ടും ഇ.ഇ.എസ്.എല്ലും (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) ചേർന്നാണ് വൈദ്യുത ചാർജിംഗ് സ്റ്റേഷനുകൾക്കുള്ള സാങ്കേതിക സഹായം നൽകുന്നത്. ഈ വർഷം 24 ചാർജിംഗ് സ്റ്റേഷനുകളാണ് ആരംഭിക്കുക. ദേശീയപാത, എം.സി റോഡ്, സംസ്ഥാന പാത എന്നിവയക്കരികിലുള്ള ഹോട്ടലുകൾ, മാളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും ടേക് എവേ, റിഫ്രഷ്‌മെന്റ് സൗകര്യമുള്ള സ്ഥലങ്ങൾ, വെയിറ്റിംഗ് റൂം, വാഷ്രൂം സൗകര്യമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലും ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും. 50 കിലോമീറ്റർ പരിധിയിൽ ഒരു ചാർജിംഗ് സ്റ്റേഷനാണ് ആരംഭിക്കുക.
ചാർജിംഗ് സ്റ്റേഷനുകൾക്കായി 5 കിലോ വാട്ട് മുതൽ 50 കിലോ വാട്ട് വരെ ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിക്കണം. ചാർജിംഗ് മെഷീനുകൾ, ട്രാൻസ്‌ഫോർമർ, പാനൽ ബോർഡ് തുടങ്ങിയവയ്ക്കായി 13 മുതൽ 20 ലക്ഷം രൂപ വരെയും ചെലവാകും. ഇതിന് സബ്‌സിഡി നൽകില്ല. താത്പര്യമുള്ളവർ അടുത്ത മാസം 30നകം അനെർട്ടിന്റെ ജില്ലാ ഓഫീസുകളിൽ നേരിട്ട് അപേക്ഷ നൽകണം. ഇതിനുശേഷം അനർട്ടിന്റെ ജില്ലാ എൻജിനീയർമാർ സ്ഥല പരിശോധന നടത്തി റപ്പോർട്ടു നൽകും.
ചാർജിംഗ് മെഷീനുകൾ പലവിധം
50 കിലോ വാട്ടിന്റെ സി.സി.എസ് (കംബൈൻഡ് ചാർജിംഗ് സിസ്റ്റം), 22 കിലോ വാട്ടിന്റെ ടൈപ് ടു എ.സി, 10 കിലോ വാട്ടിന്റെ എ.സി 001 എന്നിങ്ങനെയുള്ള 3 മെഷീനുകളാണ് വയ്ക്കുക. കെ.എസ്.ഇ.ബി കണക്ഷനും സോളാർ കണക്ഷനും സ്ഥാപിക്കണം. 5 മുതൽ 50 കിലോ വാട്ടിന്റെ സോളാർ പവർ പ്ലാന്റുകളാണ് സ്ഥാപിക്കേണ്ടത്. ഇതിന് 1 കിലോ വാട്ടിന് 2000 രൂപ വീതം സബ്‌സിഡി നൽകും. രണ്ടു തരത്തിലുള്ള ചാർജിംഗ് മെഷീനുകൾ ആണ് ഇവിടെ സ്ഥാപിക്കുക. ഫാസ്റ്റ് ചാർജറിൽ ഒരു മണിക്കൂറും സ്ലോ ചാർജർ ആറ് മണിക്കൂറും വേണം. ഹോട്ടലുകളിൽ താമസിക്കാൻ എത്തുന്നവർക്ക് രാത്രിയിൽ ചാർജ് ചെയ്ത് ഇടാം.
ചാർജിംഗ് സ്റ്റേഷനിൽ ഒരേ സമയം 3 വാഹനങ്ങൾ (സ്‌കൂട്ടർ, കാർ, ഓട്ടോ) ചാർജ് ചെയ്യാം. ഒരു വാഹനം ചാർജ് ചെയ്യാൻ 20 മുതൽ 30 വരെ യൂണിറ്റ് വൈദ്യുതി വേണ്ടി വരും. ഒരു യൂണിറ്റ് ചാർജ് ചെയ്യുന്നതിന് ഉപഭോക്താവിന് 15 രൂപയാണ് ഫീസ്. ഒരു യൂണിറ്റ് ചാർജ് ചെയ്യുമ്പോൾ ചാർജിംഗ് സ്റ്റേഷൻ ഉടമ 5 രൂപ കെ.എസ്.ഇ.ബിക്ക് നൽകണം.
മാർച്ചിൽ പ്രവർത്തനം ആരംഭിക്കും
അടുത്ത വർഷം മാർച്ചോടെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യം. ഇതിനായി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനെക്കാൾ ലാഭകരമാണ് ഹോട്ടലുകൾ, മാളുകൾ, ആശുപത്രികൾ എന്നിവിടങ്ങൾ എന്നു കണ്ടെത്തിയതിനാലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്.
ജെ.മനോഹർ,
ഇ മൊബിലിറ്റി സെൽ ഹെഡ്,
അനർട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |