കോട്ടയം : രണ്ടു വർഷമായി തുടരുന്ന വിലയിടിവും അധിക ഉത്പാദനവും യുവാക്കൾ മുഖം തിരിഞ്ഞു നിൽക്കുന്നതും കപ്പ കർഷകരുടെ വയറ്റത്തടിക്കുന്നു. ഇതോടെ ജില്ലയിലെ നിരവധി കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ് .
രണ്ട് വർഷം മുമ്പ് ഒരു കിലോ കപ്പയ്ക്ക് ഇരുപതു രൂപയിൽ കൂടുതൽ ലഭിച്ചിരുന്നു. ഇപ്പോൾ മൊത്തവില പത്തു രൂപയിൽ തഴെയാണ്. വാങ്ങാൻ ആളില്ലാത്തതിനാൽ കപ്പ പറിക്കുന്നതിനുള്ള ചെലവ് കാശു പോലും കിട്ടാത്ത സാഹചര്യമാണ് .
ലോക്ക് ഡൗൺ കാലത്ത് എറ്റവും അധികം ആളുകൾ കൃഷി ചെയ്തത് കപ്പയാണ്. കുറഞ്ഞ ചെലവും അധികം പരിചരണം വേണ്ടാത്തതും രോഗബാധ ഇല്ലാത്തതും കപ്പ കൃഷി വ്യാപിക്കാൻ കാരണമായി. എന്നാൽ കപ്പ കഴിക്കുന്ന മലായാളികളുടെ എണ്ണത്തിൽ വലിയ കുറവ് വന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവും പുതുതലമുറയ്ക്ക് കപ്പയോടുള്ള താൽപ്പര്യക്കുറവും തേങ്ങായുടെ വില ഉയർന്നതും വിലയിടിവിന് പ്രധാന കാരണങ്ങളാണ് .
മദ്ധ്യ കേരളത്തിൽ പ്രധാന കപ്പ കൃഷി കേന്ദ്രമായിരുന്നു കോട്ടയം. മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ പ്രധാന ആഹാരവുമായിരുന്നു . കോട്ടയത്ത് നിന്ന് മലബാറിലേക്ക് കുടിയേറിയവർ അവിടെയും കൃഷി ചെയ്തതാണ് പ്രസിദ്ധമായ മലബാർ കപ്പ .വാകത്താനം, മണിമല, കറുകച്ചാൽ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട്, മണർകാട് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി കൃഷി നടത്തിയിരുന്നു.
ജില്ലയിൽ പറിക്കാനുള്ളത് : 2000 ഏക്കറിൽ
ഉപേക്ഷിക്കപ്പെട്ട നിലയിൽ: 500 ഏക്കറിലേത്
' 5000 മൂട് കപ്പ ഇട്ടുവെങ്കിലും ഡിമാൻഡ് ഇല്ലാത്തതിനാൽ വിൽക്കാൻ കഴിയുന്നില്ല. കിലോയ്ക്ക് ആറ് രൂപയാണ് മൊത്തക്കച്ചവടക്കാർ പറയുന്ന വില. മഴ കാരണം കപ്പ ഉണക്കാനും കഴിയുന്നില്ല. മൂന്നാലു കിലോ പച്ചക്കപ്പ ഉണക്കിയാലേ ഒരു കിലോയാകൂ. ഉണക്ക കപ്പക്കും വിലയില്ല. കൃഷി ഉപേക്ഷിക്കുകയേ മാർഗമുള്ളൂ.'
ആൻഡ്രൂസ് വടവാതൂർ, കപ്പ കർഷകൻ
'കർഷകരിൽ നിന്നും കപ്പ സംഭരിക്കുമെന്ന സർക്കാർ വാഗ്ദാനം ഇതുവരെ നടപ്പായില്ല പുതു തലമുറയ്ക്ക് കപ്പയോടുള്ള താത്പര്യം വർദ്ധിപ്പിക്കാൻ അങ്കണവാടികളിലും സ്ക്കൂളുകളിലും വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ ഭക്ഷണത്തിൽ കപ്പ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കും'
എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |