നന്മണ്ട: മഴയൊന്ന് പെയ്താൽ മതി പിന്നെ നന്മണ്ട പന്ത്രണ്ടാം മൈൽ വളവ് വെള്ളത്തിലാവും. ബാലുശ്ശേരി - കോഴിക്കോട് റൂട്ടിൽ ഈ വളവിൽ കാലമേറെയായി ഇതാണ് അവസ്ഥ. ബന്ധപ്പെട്ടവരുടെ വാതിലുകൾ പലതവണ മുട്ടിയിട്ടും കാര്യമുണ്ടായില്ല. ഓവുചാൽ ഇല്ലാത്തതും ചില ഭാഗങ്ങളിലെ ഓവുചാൽ മണ്ണ് നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതുമാണ് വെള്ളക്കെട്ടിന് കാരണം. കൂടാതെ സമീപവാസികളിൽ ചിലർ സ്വന്തം വീട്ടിലേക്കുള്ള വഴി സുഗമമാക്കാൻ റോഡിൽ നിന്ന് വീട് വരെ കോൺക്രീറ്റ് ചെയ്തതും വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസപ്പെടുത്തി.
പൊൻകുന്ന് ഭാഗത്തു നിന്ന് വരുന്ന മല വെള്ളം കോക്കനട്ട് കോംപ്ലക്സ് റോഡിലൂടെ നേരെ വന്നെത്തുന്നത് ഈ റോഡിലേക്കാണ്. മഴ പെയ്താൽ നന്മണ്ട 12 വളവ് തൊട്ട് പുറായിൽ താഴം വരെ ഏതാണ്ട് 60 മീറ്ററോളം സ്ഥലത്ത് മലിന ജലം കെട്ടിക്കിടക്കും. ഇതു വഴി ഇരുചക്ര വാഹനങ്ങളോ കാൽനടയാത്രക്കാർക്കോ പോകാൻ ബുദ്ധിമുട്ടാണ്. മാത്രവുമല്ല റോഡിന്റെ താഴെ ഭാഗങ്ങളിലുള്ള വീട്ടിലേയ്ക്കും കൃഷിയിടങ്ങളിലേയ്ക്കും വെള്ളം ഒഴുകുകയും ചെയ്യും.
സ്കൂൾ തുറന്നതോടെ ജ്ഞാന പ്രദായനി സ്കൂ , നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ, നന്മണ്ട എ. എം.എൽ.പി.സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളും ഈ കുളം നീന്തിവേണം പോകാൻ.
നേരത്തെ രണ്ട് തവണ കളക്ടർക്കും രണ്ട് തവണ പൊതുമരാമത്ത് വകുപ്പിനും പരാതി നല്കിയതായി നാട്ടുകാർ പറയുന്നു. ഒരു പരാതി പഞ്ചായത്തിലും കൊടുത്തിരുന്നു. എന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് പ്രദേശവാസികളിൽ ചിലർതന്നെ 25,000 രൂപയോളം സ്വരൂപിച്ച് ജെ.സി.ബി വച്ച് റോഡിലെ മണ്ണ് നീക്കി വെള്ളമൊഴുകാൻ താത്കാലിക സംവിധാനം ചെയ്തിരുന്നു. പക്ഷെ തുടരെയുള്ള മഴ കാരണം വീണ്ടും പഴയപടിയാവാൻ അധികനാൾ വേണ്ടിവന്നില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കേബിളും ടെലിഫോൺ വയറുകളും ഉള്ളതിനാൽ ഓവുചാൽ നിർമ്മിക്കാനും സാധിച്ചില്ല.
വേണ്ടത്
ഏകദേശം 750 മീറ്ററോളം വരുന്ന കോക്കനട്ട് കോംപ്ലക്സ് റോഡ് കോൺക്രീറ്റോ ടാറിംഗോ നടത്തണം. ഡ്രൈനേജ് നിർമ്മിക്കണം.വടക്ക് ഭാഗമായ എടവനക്കണ്ടി പുറായിൽ കലുങ്ക് വഴി വെള്ളം തിരിച്ചു വിടണം.
പൊതു മരാമത്ത് വകുപ്പിന് രണ്ട് പരാതികൾ നല്കി. രണ്ടാമത്തെ പരാതി ഇവിടുത്തുകാരനായ മാത്തോട്ടത്തിൽ പുറായിൽ ഹനീഫ് യു.എ.ഇയിൽ നിന്നാണ് നല്കിയത്.
റംഷിദ്. കെ.(ഡ്രൈവർ)
നന്മണ്ട വളഞ്ഞ 12
ചെളിവെള്ളം നിറഞ്ഞ് കൃഷിയാകെ നശിച്ചു. കർഷകർക്ക് ഏറെ നഷ്ടമുണ്ടായി. ഇരുചക്ര വാഹനങ്ങളും കാൽ നടയാത്രക്കാരും നൂറ് കണക്കിന് വിദ്യാർത്ഥികളും ഇതു വഴി പോകുന്നതും ഏറെ പ്രയാസപ്പെട്ടാണ്. വളവായതിനാൽ അപകട സാദ്ധ്യതയും ഏറെയാണ്.
ബഷീർ മണലക്കോട്ട്
കർഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |