കൊച്ചി: ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് തുടരുകയാണ്. സമരം 24 മണിക്കൂർ പിന്നിടുമ്പോൾ ജില്ലയിൽ പൂർണം. ഭരണ പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക്. കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങി. കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. ദീർഘ ദൂര ബസുകളും സർവീസ് നടത്താതിരുന്നത് യാത്രാക്കാരെ വലച്ചു. വർക്ക്‌ഷോപ്പുകള ഓഫീസും അടഞ്ഞുകിടന്നു. ഇന്നും സമരം തുടരും. കൊച്ചി മെട്രോയിലും സ്വകാര്യബസുകളിലും തിരക്കേറി. സർക്കാർ ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും സാധാരണരീതിയിൽ പ്രവർത്തിച്ചു.
കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു)യും എ.ഐ.ടി.യു.സിയും ബി.എം.എസും 24 മണിക്കൂറും ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവും ഭരണപ്രതിക്ഷ തൊഴിലാളി സംഘടനകളും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് ആരംഭിച്ചത്.
പണിമുടക്കിയ ജീവനക്കാർ ഡിപ്പോകളിൽ പ്രകടനം നടത്തി. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ സോണൽ ഓഫീസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി എ.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പത്തു വർഷക്കാലമായി ശമ്പളപരിഷ്‌കരണമില്ലാതെ വലയുന്ന തൊഴിലാളികൾ അതിജീവനത്തിനായി നടത്തുന്ന സമരമാണിത്. സമരം പൊതുഗതാഗതം സംരക്ഷിക്കുന്നതിനും സ്‌കൂൾ, കോളേജ് തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ യാത്രക്ലേശം പരിഹരിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ഡിപ്പോയിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി പി.വി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. എൽദോ ഫെലിക്‌സ്, രാജശേഖരൻ, അജിത്ത് ഷാജി, മഹേഷ് തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.
കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) എറണാകുളം യൂണിറ്റ് പ്രതിഷേധപ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എസ്. അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ,എൽ. ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. സബിൻ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ജി. അജികുമാർ, സെക്രട്ടറി സി.എസ്. സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |