പിലാത്തറ: പക്ഷികളെ കൂട്ടിലിട്ട് ഉപദ്രവിക്കാതെ കാൻവാസിലും മനസിലും പകർത്തി ശ്രദ്ധേയനാകുകയാണ് മാവിച്ചേരി സ്വദേശി ജയചന്ദ്രൻ കാവുന്താഴ. ലോകത്തിന്റെ എല്ലാ നിറങ്ങളും മായ്ച്ചു കളഞ്ഞ കൊവിഡ് മഹാമാരിയിൽ പെട്ടപ്പോൾ നഷ്ടപ്പെട്ട പ്രതീക്ഷയ്ക്ക് വെട്ടമെന്ന നിലയിലാണ് ഇദ്ദേഹം ബേർഡ്‌സ് വേൾഡ് എന്ന ആശയത്തിലാകൃഷ്ടനായത്. രണ്ട് വർഷത്തോളമായി ഈ മേഖലയിലെ നിറ സാന്നിദ്ധ്യമായ ഇദ്ദേഹത്തിന്റെ ശേഖരത്തിൽ നിരവധി ചിത്രങ്ങളാണാണ് ഇന്നുള്ളത്. ചിത്രങ്ങൾ വരച്ച് കിട്ടുന്ന തുക കൊണ്ട് ചെറിയ കൂട് തനിക്കൊരുക്കണം. അതാണിപ്പോൾ ജയചന്ദ്രന്റെ ആഗ്രഹം.
സംഗീത സംവിധായകനായും ഗായകനായും കഴിവ് തെളിയിച്ച ഇദ്ദേഹം ബോൺസായി, പനി എന്നീ ചിത്രങ്ങളിൽ സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയായ ജസ്‌നി ജയചന്ദ്രന്റെയും മകളായ ശ്രിയയുടെയും അകമഴിഞ്ഞ പിന്തുണയും മാത്രമാണ് ഇദ്ദേഹത്തിന്റെ ഊർജ്ജം. മകൾ ശ്രിയ പിതാവിന്റെ പാത പിന്തുടർന്നു കൊണ്ട് തന്നെ നൃത്തം സംഗീതം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് .
കലയുടെ മാർഗത്തിലൂടെ സഞ്ചരിച്ച്, ജീവിക്കാൻ മറന്നുപോയ കലാകാരനാണ് ഇദ്ദേഹം. ജീവിതത്തിന്റെ മധ്യ വയസ്സിലെത്തി നിൽക്കുന്ന ഇദ്ദേഹത്തിന് സ്വന്തമായി വീടില്ല. സഹോദരന്റെ ഗൃഹത്തിലാണ് നിലവിൽ കുടുംബത്തോടൊപ്പം താമസിക്കുന്നത്. മകളുടെ ഭാവി, സ്വന്തമായി ഒരു വീട് എന്നുള്ള ആഗ്രഹം മാത്രമാണുള്ളത്. ഡിസംബർ അവസാനത്തോടെ ബേർഡ് വേൾഡ് എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചിത്രപ്രദർശനം നടത്താനും ശ്രമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |