കൊച്ചി: എട്ടു കോടി ചെലവിൽ എറണാകുളം നഗരമദ്ധ്യത്തിൽ നിർമ്മിച്ച ആദിവാസി പൈതൃക കേന്ദ്രം അനാഥാവസ്ഥയിൽ.
കൊച്ചി കായലിന് അഭിമുഖമായി ഫോർഷോർ റോഡിൽ 1.18 ഏക്കറിലാണ് 2,229.22 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മൂന്നു നിലകെട്ടിട സമുച്ചയം.
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള കേന്ദ്രം മൂന്നു വർഷം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്.
ഗോത്രോത്പന്നങ്ങളുടെ പ്രദർശനത്തിനും വിൽപനയ്ക്കുമുള്ള വേദി, ഗോത്ര കലാരൂപങ്ങളുടെ പുതിയ പ്ലാറ്റ്‌ഫോം, വംശീയ ഭക്ഷണം പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ ആദിവാസി ഗോത്രങ്ങളെ പിന്തുണയ്ക്കലായിരുന്നു ലക്ഷ്യം.
ആധുനിക സൗകര്യങ്ങളുള്ള 300 സീറ്റ് ഓഡിറ്റോറിയം, എക്‌സിബിഷൻ കം സെയിൽസ് സ്റ്റാളുകൾ, ഫുഡ് കോർട്ട്, ഡോർമിറ്ററികൾ എന്നിവയും ഇവിടെയുണ്ട്. രണ്ട് ഷോറൂമുകൾ ഒഴികെ മറ്റൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 13 ഷോപ്പുകൾക്ക് സൗകര്യമുണ്ടെങ്കിലും മൂന്നെണ്ണം മാത്രമേ തുറന്നുള്ളൂ. ഇതിൽ വനംവകുപ്പിന്റെ ഷോറൂം പൂട്ടിപ്പോയി. അട്ടപ്പാടി സൊസൈറ്റിയുടെ ഷോറൂം എപ്പോൾ വേണമെങ്കിലും പൂട്ടാം. അതേസമയം, കേന്ദ്രസർക്കാരിന്റെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള ട്രൈബ്സ് ഇന്ത്യയുടെ ഷോറൂം നന്നായി നടക്കുന്നുമുണ്ട്.
കെട്ടിടം നോക്കുന്നതിനോ ദൈനം ദിന നടപടിക്രമങ്ങൾക്കോ ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധി. ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചില്ല. സ്റ്റാളുകൾ നടത്താൻ വിവിധ സൊസൈറ്റികളെ ആകർഷിക്കാനും കഴിഞ്ഞില്ല.
ആളുകളെത്താതെ സ്റ്റാളുകൾ
ആളനക്കമില്ലാത്ത അവസ്ഥയിലാണ് പൈതൃക കേന്ദ്രം. അട്ടപ്പാടി കോഓപ്പറേറ്റീവ് ഫാർമിംഗ് സൊസൈറ്റിയുടെ ഏലം, കുരുമുളക്, കാപ്പി, തേയില തുടങ്ങിയ കാർഷിക ഉൽപന്നങ്ങളുടെ വില്പന കേന്ദ്രം, മിനിസ്ട്രി ഒഫ് ട്രൈബൽ ആൻഡ് ട്രൈബൽ ഇന്ത്യയുടെ വിപണനകേന്ദ്രം, വനം വകുപ്പിന്റെ വനശ്രീ കേന്ദ്രം എന്നിവയാണ് സെന്ററിൽ പ്രവർത്തിച്ചിരുന്നത്. വനശ്രീ ഒരു വർഷം തികച്ച് പ്രവർത്തിച്ചില്ല. പ്രചാരണത്തിന്റെ കുറവ് മൂലം വളരെ കുറച്ചാളുകൾ മാത്രമാണിവിടെ എത്തുന്നത്.
കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജീവനക്കാരെ ആവശ്യമാണെന്ന് കളക്ടറോടും ജില്ലാ പ്രതിനിധികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രം സന്ദർശിച്ചിരുന്നു. ചാലക്കുടി റെസിഡൻഷ്യൽ സ്‌കൂൾ സീനിയർ സൂപ്രണ്ടിനാണ് ചുമതല.
അനിൽ ഭാസ്കർ
ജില്ലാ ട്രൈബൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |