കടയ്‌ക്കാവൂർ: കേരളത്തിലെ ഗ്രാമീണമേഖലയുടെ വളർച്ചയ്ക്ക് ആശ്രയമായിരുന്ന കയർമേഖലയെ കരകയറ്റാൻ പദ്ധതികൾ നടപ്പാക്കുമ്പോഴും പല കയർ സംഘങ്ങളെയും വലച്ച് ഉത്പാദനച്ചെലവ്. സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ജില്ലയിലെ വിവിധ കയർസംഘങ്ങൾ പുനഃസംഘടിപ്പിച്ചിരുന്നു. സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, പുനരുദ്ധാരണ പദ്ധതി, ചകിരി സംഭരണം, തൊണ്ട് സംഭരണം, ആധുനിക യന്ത്രവത്കരണം, കൂലി വർദ്ധന, കടാശ്വാസ പദ്ധതി തുടങ്ങിയവ നടപ്പാക്കിയിട്ടുണ്ട്. അതേസമയം വ്യവസായം ചുരുങ്ങിയതോടെ തൊഴിലാളികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി.
ലോക്ക് ഡൗൺ മൂലം മാസങ്ങളായി ജോലി ചെയ്യാൻ കഴിയാത്തതിനാൽ പാവപ്പെട്ട കയർത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലായിരുന്നു
കൊവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴിലാളികൾക്ക് പലർക്കും സഹകരണ സംഘങ്ങളിൽ പണിക്ക് വരാൻ കഴിയാതെയായി. യന്ത്രവത്കൃത റാട്ടിലും പരമ്പരാഗത റാട്ടുകളിലുമാണ് ഇവർ ജോലി ചെയ്യുന്നത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് കയർമേഖലയ്ക്ക് തിരിച്ചടിയായ മറ്റൊരു കാര്യം. കയർമേഖലയെ പുനർജീവിപ്പിക്കാൻ അധികൃതർ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായിരുന്നില്ല. കയർ വ്യവസായം തകർന്നതോടെ സംരക്ഷണമില്ലാതെ പ്രദേശത്തെ തെങ്ങുകളും നശിച്ചു. കേരവൃക്ഷങ്ങളുടെ ഈറ്റില്ലമായിരുന്ന തീരദേശമേഖലയിൽ നാളികേര ലഭ്യതയും കുറഞ്ഞു. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന നാളികേരളമാണ് ഇപ്പോൾ ഇവിടത്തുകാരുടെ ആശ്രയം.
ജില്ലയിൽ - 50 കയർ സംഘങ്ങൾ
ജോലി ചെയ്യുന്നത് - 3500 തൊഴിലാളികൾ
പ്രധാന പ്രശ്‌നങ്ങൾ
--------------------------------------
കയർ ഉത്പാദനച്ചെലവിൽ വൻ വർദ്ധന
പച്ചത്തൊണ്ട് ലഭിക്കാനുള്ള ബുദ്ധിമുട്ട്
തൊണ്ട് തല്ലാനുള്ള സൗകര്യം പരിമിതം
കയറിന്റെ സംഭരണ വില ഉയർത്തണം
തൊഴിലാളികളുടെ ലഭ്യതക്കുറവ്
കഴിഞ്ഞ വർഷങ്ങളിലെ ജില്ലയിലെ
കയർ ഉത്പാദനത്തിന്റെ കണക്ക്
-------------------------------------------------
2014 - 15 -- 4432 .34 ക്വിന്റൽ
2015 - 16 -- 4352 .14 ക്വിന്റൽ
2016 -17 -- 4711 . 22 ക്വിന്റൽ
2017 - 18 -- 5747 .90 ക്വിന്റൽ
2018 - 19 -- 5757 .08 ക്വിന്റൽ
തൊണ്ടിന്റെ ലഭ്യതക്കുറവാണ് ഇന്ന് വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തൊണ്ട്
ശേഖരിക്കാൻ കഴിഞ്ഞാൽ തൊണ്ട് ക്ഷാമം പരിഹരിക്കാൻ കഴിയും.
കയർത്തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |