# രണ്ടുപേർക്ക് രണ്ടുവർഷം തടവ്
ആലപ്പുഴ: കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും രണ്ടുപേർക്ക് രണ്ടുവർഷം വീതം തടവിനും ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി എ. ഇജാസ് ശിക്ഷ വിധിച്ചു. രണ്ട് മുതൽ നാലുവരെ പ്രതികളായ കോമളപുരം കട്ടികാട് സാജൻ (31), ആര്യാട് കോമളപുരം പുതുവലിൽ നന്ദു (26), കൈനകരി ആറ്റുവാത്തല അത്തിത്തറയിൽ ജെനീഷ് (38) എന്നിവർക്കാണ് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. ഒമ്പതും പത്തും പ്രതികളും ആറ്റുവാത്തല സ്വദേശികളുമായ മാമ്മൂട്ടിചിറയിൽ സന്തോഷ് (37), മാമ്മൂട്ടിചിറ കുഞ്ഞുമോൻ (63) എന്നിവർ തെളിവ് നശിപ്പിച്ചതിന് രണ്ടുവർഷം തടവിന് പുറമേ 50,000 രൂപ പിഴയും അടയ്ക്കണം.
ഒന്നാം പ്രതി കൈനകരി ആറ്റുവാത്തല കുന്നുതറയിൽ അഭിലാഷ് (പുന്നമട അഭിലാഷ്, 32) വിചാരണക്കിടയിൽ ഗുണ്ടാ സംഘങ്ങളുടെ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അഞ്ച് മുതൽ എട്ടുവരെ പ്രതികളും കൈനകരി സ്വദേശികളുമായ മാമ്മൂട്ടുചിറ സബിൻ കുമാർ (39), ചെമ്മങ്കാട്ട് ഉല്ലാസ് (35), മംഗലശേരിയിൽ വിനീത് (35), പുത്തൻപറമ്പിൽ പുരുഷോത്തമൻ (71) എന്നിവരെ നേരത്തെ വെറുതെവിട്ടിരുന്നു.
2014 മാർച്ച് 28ന് രാത്രി 10.30 ഓടെയാണ് കൈനകരി പതിനൊന്നാം വാർഡിൽ ജയേഷ് ഭവനത്തിൽ ജയേഷിനെ (35) വീട്ടിൽ കയറി സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ ജയേഷ് അടുത്ത ദിവസം മരിച്ചു. പുന്നമട അഭിലാഷുമായുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജയേഷിന്റെ അച്ഛൻ, അമ്മ, ഭാര്യ എന്നിവരുടെ മുന്നിലിട്ടായിരുന്നു അക്രമണം. നെടുമുടി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് മൂന്ന് ദൃക്‌സാക്ഷികൾ ഉൾപ്പെടെ 41സാക്ഷികളെ വിസ്തരിച്ചു. 60 രേഖകളും 12 തൊണ്ടി സാധനങ്ങളും തെളിവായി. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി.കെ. രമേശൻ ഹാജരായി.
പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി
പ്രതികൾ കോടതിക്കുള്ളിൽ പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയത് നാടകീയ രംഗങ്ങൾ സൃഷ്‌ടിച്ചു. ശിക്ഷാ വിധിക്ക് മുന്നേ ജഡ്ജി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂട്ടറുടെയും അഭിപ്രായം തേടി. പ്രതികളുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം നൽകുന്നതിൽ എതിർപ്പില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ശിക്ഷാവിധിക്ക് ശേഷം ജഡ്ജി ഇറങ്ങുമ്പോൾ പ്രതികൾ വധശിക്ഷ മതിയെന്ന് പ്രോസിക്യൂട്ടറോട് ഉച്ചത്തിൽ പറയുകയും ഭീഷണി സ്വരത്തിൽ കൈകൾ ചുരുട്ടിയും കാണിച്ചു. ഉടൻ പ്രതികളെ കസ്‌റ്റഡിയിലാക്കാൻ ജഡ്ജി പൊലീസിന് നിർദ്ദേശം നൽകി. കോടതിക്ക് പുറത്തിറങ്ങിയ പ്രതികൾ ജനൽ ഗ്ളാസുകൾ കൈകൊണ്ട് തകർക്കാനും ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ ആക്രോശം അവർക്ക് നേരെയായി. വിധി കേൾക്കാനെത്തിയ പ്രതികളുടെയും ജയേഷിന്റെയും ഗ്രൂപ്പിൽപ്പെട്ടവർ കോടതി വളപ്പിൽ പരസ്പരം ചീത്തവിളിച്ചു. നോർത്ത് സി.ഐ വിനോദിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി ലാത്തിവീശി സംഘത്തെ ഓടിച്ചു.
""
ഞങ്ങളുടെ കൺമുന്നിലിട്ടാണ് മകനെ കൊലപ്പെടുത്തിയത്. വധശിക്ഷ നൽകണമായിരുന്നു. ജീവപര്യന്തം ശിക്ഷ നൽകിയതിൽ സന്തോഷമുണ്ട്. ജയേഷിന്റെ ഭാര്യ ബിജിയും കുട്ടിയും എത്താതിരുന്നത് ഭയം മൂലമാണ്.
രാജു, ലളിത
ജയേഷിന്റെ മാതാപിതാക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |