ഓപ്പറേഷൻ തിയേറ്ററുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ തുറക്കും
കൊല്ലം: കൊവിഡ് സെന്ററാക്കിയതോടെ അടച്ച ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ തുറക്കും. ഇതിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ജോലിക്ക് നിയോഗിക്കേണ്ട ജീവനക്കാരുടെ പട്ടികയും തയ്യാറായിട്ടുണ്ട്.
ഒന്നേകാൽ വർഷം മുൻപ് ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായപ്പോഴാണ് ജില്ലാ ആശുപത്രി കൊവിഡ് സെന്ററാക്കിയത്. ഇതോടെ ഓപ്പറേഷൻ തീയേറ്ററിന് പുറമേ ഒ.പികളുടെ പ്രവർത്തനവും നിറുത്തിയിരുന്നു. രോഗവ്യാപനം നിയന്ത്രണവിധേയമാതോടെ ഒ.പികളുടെ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കിടത്തിചികിത്സയും ഓപ്പറേഷനും തുടങ്ങിയിരുന്നില്ല. ഒരാഴ്ച മുൻപ് കിടത്തിചികിത്സ തുടങ്ങി. ഒന്നും രണ്ടും നിലകളിലാണ് കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. മൂന്നാം നിലയിലാണ് കൊവിഡ് ചികിത്സ. ഇപ്പോൾ 75 കൊവിഡ് ഇതര രോഗികൾ കിടത്തി ചികിത്സയിലുണ്ട്. രണ്ടാം നിലയിലാണ് ഓപ്പറേഷൻ തിയേറ്ററുകൾ. ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷിക്കാൻ എം.ഐ.സി.യുവും സർജിക്കൽ ഐ.സി.യുവും ഇവിടെത്തന്നെയുണ്ട്.
ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങിയതോടെ പ്രധാനപ്പെട്ട ശസ്ത്രക്രിയകൾക്ക് ജില്ലയിലെ രോഗികൾ തിരുവനന്തപുരം മെഡി. ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയായിരുന്നു. ഒരു ദിവസം ഇവിടെ ശരാശരി 50 വലിയ ശസ്ത്രക്രിയകളും 30 ചെറു ശസ്ത്രക്രിയകളും ജില്ലാ ആശുപത്രിയിൽ നടന്നിരുന്നു.
5.50 കോടി കടം
ശസ്ത്രക്രിയകൾ മുടങ്ങിയതോടെ ജില്ലാ ആശുപത്രി വൻ കടത്തിൽ അകപ്പെട്ടിരിക്കുകയാണ്. വിവിധ മരുന്നുകളും ഉപകരണങ്ങളും വാങ്ങിയ ഇനത്തിൽ 5.50 കോടിയാണ് നൽകാനുള്ളത്. സർക്കാരിന്റെ കാരുണ്യ പദ്ധതി ഗുണഭോക്താക്കൾക്ക് ശസ്ത്രക്രിയ നടത്തുന്നതിലൂടെ നേരത്തെ ലക്ഷങ്ങൾ വരുമാനവുമുണ്ടായിരുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |