പത്തനംതിട്ട : ശബരിമല തീർത്ഥാടക പ്രവാഹത്തിന് ഇനി ഏതാനും നാളുകൾ ശേഷിക്കെ, പത്തനംതിട്ട ഇടത്താവളത്തിലെ നവീകരണ ജോലികൾക്ക് വേഗം പോര. ടോയ്ലറ്റുകളുടെ അറ്റകുറ്റപ്പണികൾ പാതിവഴിയിലാണ്. മേൽക്കൂരകളിൽ പുതിയ ഷീറ്റിടുന്ന ജോലികളും ബാക്കി കിടക്കുന്നു. കഞ്ഞിപ്പുരയുടെ കാലുകൾ നിർമ്മിക്കുന്നതേയുള്ളൂ. ഇടത്താവളം മഴയിൽ ചെളിനിറഞ്ഞ് കിടക്കുന്നു. വാഹനങ്ങൾ എത്തിയാൽ തെന്നിമറിഞ്ഞേക്കാം. കുഴികളിൽ മെറ്റിലിട്ട് നികത്തിയിട്ടുണ്ട്. വലുതും കൂർത്തതുമായ മെറ്റിലുകൾ വാഹനങ്ങളുടെ ടയറുകൾക്ക് കേടുപാടുണ്ടാക്കുന്നതാണ്. വെള്ളം കൂടതലുള്ള ഭാഗങ്ങളിൽ പാറമക്ക് നിരത്തുന്നതിന് പകരം കൂർത്ത പാറക്കല്ലുകളിട്ടത് അപകടങ്ങൾക്കും വഴിവയ്ക്കും.
ഇടത്താവളത്തിന്റെ ഗോപുര കവാടത്തിൽ ഉൾപ്പെടെ ഒരിടത്തും രാത്രിയിൽ വെളിച്ചമില്ല. ലൈറ്റുകൾ ഒന്നും പ്രകാശിക്കുന്നതല്ല. പോസ്റ്റുകളിലെ വയറിംഗ് മുറിഞ്ഞിട്ടുണ്ട്. വിശ്രമ കേന്ദ്രത്തിൽ മാത്രമാണ് വെളിച്ചമുള്ളത്. അതേസമയം, തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് ഇടത്താവള നവീകരണം പൂർത്തിയാക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
100 പേർക്ക് വിശ്രമിക്കാം
പത്തനംതിട്ട ഇടത്താവളത്തിൽ ഒരേ സമയം 100പേർക്ക് വിശ്രമിക്കാം. ഇൗ വർഷം മുതൽ ഒന്നാം നിലയിലും തീർത്ഥാടകർക്ക് വിശ്രമ സൗകര്യം ഒരുക്കും. ഒരേസമയം അൻപത് പേർക്ക് കിടന്നുറങ്ങാവുന്ന നിലയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആറ് ടോയ്ലറ്റുകൾ നിർമ്മിച്ചിട്ടുണ്ട്. ഇവിടെ ഫാനുകൾ ഘടിപ്പിക്കുന്ന പണികൾ ബാക്കിയാണ്. താഴത്തെ നിലയിലും അൻപത് പേർക്ക് വിശ്രമിക്കാം. ഇവിടെ സ്ത്രീകൾക്ക് അടക്കം 12 ടോയ്ലറ്റുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |