ആലപ്പുഴ: താഴ്ന്നുവന്ന കൊവിഡ് നിരക്ക് കുത്തനെ ഉയർത്താൻ ഇന്ത്യൻ റെയിൽവേ ഇന്റർസിറ്റി യാത്രയിലൂടെ അവസരമൊരുക്കുന്നു!. സാമൂഹിക അകലം നിർബന്ധമാക്കിയ ഉത്തരവുകൾ നിലനിൽക്കെയാണ് ഇന്റർസിറ്റി കമ്പാർട്ട്മെന്റുകൾ ദിവസേന നിറഞ്ഞുകവിഞ്ഞ് ഓടുന്നത്.
ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതാണ് ബുദ്ധിമുട്ട് രൂക്ഷമാക്കുന്നത്. 19 കമ്പാർട്ട്മെന്റുകളുള്ള ഇന്റർസിറ്റി ട്രെയിനിൽ കൊവിഡിന് മുമ്പ് നാല് റിസർവ്ഡും 15 അൺറിസർവ്ഡ് കമ്പാർട്ട്മെന്റുകളുമാണ് ഉണ്ടായിരുന്നത്. കൊവിഡ് വന്നതോടെ മുൻഭാഗത്തെയും പിൻഭാഗത്തെയും രണ്ടു വീതം കമ്പാർട്ട്മെന്റുകൾ ജനറലാക്കി. ഇതിൽ ഒന്ന് വനിതകൾക്ക് മാത്രമാക്കിയതോടെ ആകെയുള്ള മൂന്ന് ജനറൽ കമ്പാർട്ട്മെന്റുകളിലേക്ക് ജനം ഇടിച്ചുകയറി. ഇതാണിപ്പോൾ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
ബുക്കിംഗ് കടമ്പ കടുകട്ടി
യാത്രാ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ റിസർവേഷൻ സൗകര്യം ലഭിക്കൂ. രാത്രി 12നാണ് ഗുരുവായൂരിൽ നിന്ന് ഇന്റർസിറ്റി പുറപ്പെടുന്നത്. കൊവിഡിന് മുമ്പ് ആലപ്പുഴ - തിരുവനന്തപുരം യാത്രയ്ക്ക് 60 രൂപയായിരുന്നിടത്ത് ഇപ്പോൾ റിസർവേഷന് 80 രൂപ നൽകണം. ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ 17 രൂപ അധികമായി ഈടാക്കും. പ്രധാന സ്റ്റേഷനുകളിൽ മാത്രമാണ് റിസർവേഷൻ കൗണ്ടറുകളുള്ളത്. വെയിറ്റിംഗ് ലിസ്റ്റിൽ യാത്ര ചെയ്താൽ 320 രൂപ പിഴയുമടപ്പിക്കും.
യാത്രക്കാരുടെ ആവശ്യങ്ങൾ
1. ജനറൽ കമ്പാർട്ട്മെന്റുകൾ വർദ്ധിപ്പിക്കുക
2. ട്രെയിനിൽ സാമൂഹിക അകലം ഉറപ്പാക്കുക
3. ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കൂട്ടുക
4. കമ്പാർട്ട്മെന്റുകൾ അണുവിമുക്തമാക്കുക
5. വർദ്ധിപ്പിച്ച ടിക്കറ്റ് നിരക്ക് താഴ്ത്തുക
ഓക്സിജൻ കൈയിൽ കരുതണം!
നാലുപേരുടെ സീറ്റിൽ ഒന്നിടവിട്ട് ഇരിക്കാമെന്ന ഉത്തരവ് നിലനിൽക്കേ, ഏഴുപേരാണ് യാത്ര ചെയ്യുന്നത്. തിങ്ങി ഞെരുങ്ങി നിൽക്കുന്ന യാത്രക്കാർ വേറെയും. പല ദിവസങ്ങളിലും ഒരു കൂപ്പയിൽ 30ലധികം യാത്രക്കാരുണ്ടാകും. ഇതോടെ പോസ്റ്റ് കൊവിഡായിട്ടുള്ള വിദ്യാർത്ഥികളടക്കം ശ്വാസംമുട്ടിവേണം യാത്ര ചെയ്യാൻ.
യാത്രാക്കൂലി വർദ്ധിപ്പിച്ചത്: ₹ 20
""
മുമ്പുണ്ടായിരുന്ന സൗകര്യങ്ങൾ തിരികെ കൊണ്ടുവന്നില്ലെങ്കിൽ യാത്രക്കാർ കൊവിഡ് രോഗികളാകും. ജനറൽ കമ്പാർട്ട്മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കണം.
ഇന്റർസിറ്റി യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |