കോഴിക്കോട്: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ മൂന്നിടത്തു നിന്നു കണക്കിൽ പെടാത്ത പണം കണ്ടെടുത്തു. കക്കോടി സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 1.84 ലക്ഷം രൂപയും മുക്കത്ത് നിന്ന് 10,910 രൂപയും ചാത്തമംഗലത്തുനിന്ന് 3770 രൂപയുമാണ് പിടിച്ചെടുത്തത്.
വിജിലൻസ് നോർത്ത് റേഞ്ച് എസ്.പി പി.സി. സജീവന്റെ നിർദ്ദേശപ്രകാരം യൂണിറ്റ് ഡിവൈ.എസ്.പി സുനിൽകുമാർ, ഇൻസ്‌പെക്ടർമാരായ ശിവപ്രസാദ്, ജയൻ, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആധാരമെഴുത്തുകാരുടെ മാമൂൽ കാര്യമായി തുടരുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു സംസ്ഥാനവ്യാപകമായുള്ള പരിശോധന. ഭൂമി രജിസ്‌ട്രേഷന് കൂടുതൽ ആധാരമെഴുത്തുകാരും നിശ്ചിതതുകയിലധികം ഈടാക്കി വൈകിട്ടോടെ ഉദ്യോഗസ്ഥർക്ക് മാമൂൽ എത്തിക്കുന്നുണ്ടെന്നായിരുന്നു വിജിലൻസിന് ലഭിച്ച വിവരം. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് പരിശോധന നടന്നത്.
ജില്ലയിൽ മൂന്നിടത്ത് നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തി. മുക്കത്ത് ആധാരം എഴുത്തുകാരൻ കൊണ്ടുവന്ന 1.84 ലക്ഷം രൂപയാണ് പിടിച്ചത്. ചാത്തമംഗലത്ത് ആധാരമെഴുത്തുകാരനിൽ നിന്ന് 3770 രൂപയും പിടിച്ചു. മുക്കത്ത് കണക്കിൽ കാണിക്കാത്ത 7410 രൂപയും അനധികൃതമായി സൂക്ഷിച്ച 3500 രൂപയും കണ്ടെടുത്തു. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ വിശദമായ പരിശോധന നടത്തിയ ശേഷമാകും തുടർനടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |