തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്‌തുരാജത്വ തിരുനാൾ മഹാമഹത്തിന് വർണാഭമായ കൊടിയേറ്റ്. ദേവാലയ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വൈകിട്ട് 6.30ന് ക്രിസ്‌തുരാജ തിരുസ്വരൂപത്തിന് ആരതി ഉഴിഞ്ഞതോടെ ചടങ്ങുകൾ തുടങ്ങി. തിരുവനന്തപുരം അതിരൂപതാ മെത്രാപൊലീത്ത ഡോ.എം. സൂസപാക്യം, ശ്രീരാമകൃഷ്ണ മിഷൻ മുൻ പ്രസിഡന്റ് സ്വാമിജി ഗോലോകാനന്ദ മഹാരാജ്, ബീമാപ്പള്ളി ഇമാം സെയ്ദ് മുത്തുക്കോയ തങ്ങൾ എന്നിവർ ലൈവ് വീഡിയോ സ്ക്രീനിലൂടെ ആശംസകൾ നേർന്നു.
''അസതോമ സദ്ഗമയ'' എന്ന മന്ത്രം ഉരുവിട്ടുകൊണ്ടാണ് കൊടിയേറ്റ് ചടങ്ങുകൾ ആരംഭിച്ചത്. ഇടവക വികാരി ഫാ. ജോർജ് ഗോമസ് ക്രിസ്തുരാജന്റെ വർണചിത്രം ആലേഖനം ചെയ്ത പതാക ഉയർത്തി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, കെ. മുരളീധരൻ എം.പി, ഡെപ്യൂട്ടി മേയർ പി.കെ. രാജു, മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, വി. സുരേന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന ക്രിസ്‌തുരാജ പാദപൂജയിൽ സർക്കാർ അറിയിപ്പ് പ്രകാരം 400പേരെ മാത്രമേ പ്രവേശിപ്പിച്ചുള്ളൂ. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഫാ. ക്രിസ്തുദാസ്. ആർ മുഖ്യകാർമ്മികനായ പാദപൂജയിൽ ഇടവക വികാരി ഫാ. ജോർജ് ഗോമസ്, ഫാ. ഹയ്‌സിന്ത്.എം. നായകം, ഫാ. റോഡ്രിഗ്സ് കുട്ടി, ഫാ. അജിത്ത്, ഫാ. പോൾ.ജി, ഫാ. സന്തോഷ്, ഫാ. ഗോഡ്ഫ്രെ, ഫാ. ആഷ്‌ലിൻ ജോസ്, ഫാ. ജോസ്‌മോൻ. ബി, ഫാ. നിജു അജിത്ത്, ഫാ. ഡാർവിൻ ഫെർണാണ്ടസ്, ഫാ. ജോസഫ് ബാസ്‌കർ, ഫാ. ജിം റോച്ച് കാർവിൻ തുടങ്ങിയ വൈദികർ പങ്കെടുത്തു. തുടർന്ന് വിശ്വാസികൾ മൺചെരാതുകളിൽ ദീപം തെളിച്ചു.
കൊടിയേറ്റിന് ശേഷം 4.30ന് അതിരൂപതാ സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയുമുണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഈ വർഷം തിരുനാൾ ദിനങ്ങളിലെ സ്നേഹവിരുന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ആവശ്യക്കാർക്ക് ഭക്ഷണം ലഭ്യമാക്കാൻ പ്രത്യേക ക്യാബിൻ സജ്ജീകരിച്ചിട്ടുണ്ട്. 20ന് വൈകിട്ട് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ മുഖ്യകാർമ്മികത്വം വഹിക്കുന്ന സന്ധ്യാവന്ദന പ്രാർത്ഥനയും വൈകിട്ട് 6.30ന് ഭക്തി സാന്ദ്രമായ ക്രിസ്‌തുരാജ തിരുസ്വരൂപ പ്രദക്ഷിണവും ഉണ്ടായിരുക്കും. 21ന് വൈകിട്ട് 5.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം മുഖ്യകാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടുകൂടി തിരുനാൾ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |