പാലക്കാട്: അഗ്രഹാര വീഥികളിൽ അനുഗ്രഹ വർഷവുമായി ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. മൂന്നു നാൾ നീണ്ടുനിൽക്കുന്ന രഥോത്സവം ദേവരഥ സംഗമത്തോടെ ചൊവ്വാഴ്ച വൈകീട്ട് ആറിന് സമാപിക്കും. അഗ്രഹാര നിവാസികളെ മാത്രം പങ്കെടുപ്പിച്ചാവും ഇത്തവണ രഥപ്രയാണം നടത്തുക. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഭക്തർക്കു പ്രവേശാനുമതി ഉള്ളൂ. എവിടെയും ആൾക്കൂട്ടം അനുവദിക്കില്ല.
ഒന്നാം തേര് ദിവസമായ ഇന്ന് രാവിലെ കൽപ്പാത്തി ഗ്രാമങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജകളും ചടങ്ങുകളും നടക്കും. കൽപ്പാത്തി രഥോത്സവത്തിന്റെ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ കല്യാണോത്സവത്തോടെയാണ് രഥോത്സവത്തിന് തുടക്കമാവുക. വിശാലാക്ഷിസമേത വിശ്വനാഥസ്വാമിയെയും ഉപദൈവങ്ങളായ സുബ്രഹ്മണ്യനെയും ഗണപതിയെയും തേരിലേറ്റുന്നതോടെ രഥപ്രയാണത്തിനും തുടക്കമാവും.
കുണ്ടമ്പലത്തിലെ രഥങ്ങൾ പ്രയാണം ആരംഭിച്ച് പുതിയ കൽപ്പാത്തി മന്തക്കര ഗണപതിക്ഷേത്രം വരെ പോയി തിരികെ വൈകിട്ട് അച്ചൻപടിയിൽ അവസാനിക്കും. രണ്ടാംദിനത്തിൽ അച്ചൻപടിയിൽ നിന്ന് ആരംഭിച്ച് ചാത്തപുരം വഴി പഴയ കൽപ്പാത്തിയിൽ പ്രയാണം അവസാനിപ്പിക്കും. മൂന്നാംദിവസം പഴയ കൽപ്പാത്തിയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് ആറോടെ കൽപ്പാത്തി തേരുമുട്ടിയിലെത്തും. രണ്ടാംദിനത്തിലാണ് പുതിയ കൽപ്പാത്തി മന്തക്കരയിലെ രഥാരോഹണം നടക്കുക. മൂന്നാംദിനം വൈകിട്ട് തേര് മുട്ടിയിൽച്ചെന്ന് തിരികെ പോകും. അവസാനദിനത്തിൽ തേര്മുട്ടിയിൽ വൈകിട്ട് ആറോടെ രഥങ്ങൾ സംഗമിക്കും. 17ന് രാവിലെ എഴുന്നള്ളത്തിനുശേഷം പത്തുമണിയോടെ കൽപ്പാത്തി രഥോത്സവത്തിന് കൊടിയിറങ്ങും.
കൊവിഡ് സാഹചര്യത്തിൽ ഉപാധികളോടെയാണ് സർക്കാർ അനുമതി നൽകിയത്. കൊവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങ് മാത്രമാക്കാനായിരുന്നു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അനുമതി നൽകിയത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച പ്രദേശവാസികളെ മാത്രം ഉൾപ്പെടുത്തിയാവും രഥ പ്രയാണവും രഥ സംഗമവും നടത്തുകയുള്ളു. പുറമെ നിന്നുള്ളവരെ നിയന്ത്രിക്കുകയും കൊവിഡ് മാനദണ്ഡം ഉറപ്പാക്കുകയും ചെയ്യുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |