വിതുര: ചേന്നൻപാറയ്ക്ക് സമീപം പ്രവർത്തിക്കുന്ന വിതുര ഫ്യൂവൽസിൽ നിന്ന് 18 ലക്ഷം രൂപ കവർന്ന കേസിലെ രണ്ട് പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിതുര മേമല രാജി ഭവനിൽ രാഹുലാണ് (31) പിടിയിലായത്.
രാഹുലിന്റെ ഭാര്യ തേവിയോട് മാതളത്ത് റോഡരികത്ത് വീട്ടിൽ നീനുരാജാണ് കേസിലെ ഒന്നാംപ്രതി. നീനുരാജ് വിതുര ഫ്യൂവൽസിലെ അക്കൗണ്ടന്റായും, രാഹുൽ സഹായിയായും ജോലി ചെയ്യുകയായിരുന്നു. ഒരുവർഷത്തിനിടയിലാണ് 18 ലക്ഷത്തോളം രൂപ കവർന്നതെന്ന് പൊലീസ് പറഞ്ഞു. അക്കൗണ്ടിലും, രജിസ്റ്ററിലും, അക്കൗണ്ടിംഗ് സോഫ്ട്‌വെയറിലും തിരിമറി നടത്തിയാണ് പണം തട്ടിയത്.
പമ്പ് ഉടമ ഓഡിറ്റ് നടത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് വിതുര പൊലീസിൽ പരാതി നൽകി. പണം മടക്കി നൽകാമെന്ന് പ്രതികൾ സമ്മതിച്ചെങ്കിലും പിന്നീട് ഒളിവിൽ പോകുകയായിരുന്നു.
വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീജിത്, എസ്.ഐ എസ്.എൽ. സുധീഷ്, ഗ്രേഡ് എസ്.ഐ ഇർഷാദ്, എസ്.സി.പി.ഒ രജിത്, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഒന്നാം പ്രതി നീനുരാജിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |