കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് എൻജിനീയറിംഗ് റിസർച്ച് ബോർഡ് അംഗീകാരം. മാനന്തവാടി കാമ്പസ് ജന്തുശാസ്ത്ര വകുപ്പിലെ അസി. പ്രൊഫസർ ഡോ. ജോസഫ് ജെ. എരിഞ്ചേരി സമർപ്പിച്ച “പശ്ചിമ ഘട്ടത്തിലെ ഭൂവ്യതിയാനങ്ങൾ കുരങ്ങുകളുടെ ആവാസവ്യവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും കുരങ്ങുപനിയുടെ വ്യാപനവും” എന്ന വിഷയത്തിലെ ഗവേഷണ പദ്ധതിക്കാണ് അംഗീകാരം. 33 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് പദ്ധതിക്ക് ലഭ്യമാവുക.
ഇന്ത്യയിലെ നിരവധി ആളുകളുടെ ജീവിതത്തെയും ഉപജീവനത്തെയും സാരമായി ബാധിക്കുന്ന ജന്തുജന്യ രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി.) എന്ന പേരിലറിയപ്പെടുന്ന കുരങ്ങുപനി. ദക്ഷിണേന്ത്യയിൽ പ്രതിവർഷം 500 ഓളം ആളുകളെ, പ്രത്യേകിച്ച് വനമേഖലയോട് ചേർന്നു താമസിക്കുന്നവരെ, ഇത് ബാധിക്കുന്നതായാണ് കണക്ക്. കേരളത്തിൽ കൂടുതലും വയനാട്ടിലാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുരങ്ങുകളിലെ ചെള്ളുകളിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്.
ഭൂപടം ഇങ്ങനെ
വിവിധ സ്ഥലങ്ങളിലെ കുരങ്ങുകളുടെ എണ്ണം, ഭൂവിനിയോഗം, അവയുടെ വ്യാപനം, മനുഷ്യനുമായി ഇടപെടലിനുള്ള സാദ്ധ്യത എന്നിവ പഠനത്തിന് വിധേയമാക്കി അവിടങ്ങളിൽ, പ്രത്യേകിച്ച് വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ, കുരങ്ങുപനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കണ്ടെത്തി ഭൂപടങ്ങൾ തയ്യാറാക്കും. ഇത് രോഗ പ്രതിരോധത്തിനും രോഗ സാധ്യതയുള്ള പ്രദേശങ്ങളിൽ വാക്സിനുകളുടെ വിതരണത്തിനും ഉപയോഗപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |