കോഴിക്കോട്: തമിഴ്നാട്ടിൽ നിന്നുള്ള ലോഡ് വരവ് കുറയുക കൂടി ചെയ്തതോടെ പച്ചക്കറിവില ഓരോ ദിവസവും കുതിച്ചുയരുമ്പോൾ അടുക്കളയിൽ വീട്ടമ്മമാരുടെ ആധിയും തിളച്ചുപൊങ്ങുകയാണ്. ഇനി മണ്ഡലകാലമാവുമ്പോഴേക്കും വില എവിടം വരെയെത്തുമെന്ന കാര്യത്തിൽ വ്യാപാരികൾക്കു പോലും നിശ്ചയമില്ല.
ഒട്ടുമിക്ക പച്ചക്കറി ഇനങ്ങൾക്കും ഇരട്ടിയിലധികം വില ഉയർന്നിരിക്കുകയാണ്. കിലോഗ്രാമിന് 20 രൂപയുണ്ടായിരുന്ന തക്കാളിയ്ക്ക് രണ്ടാഴ്ചയ്ക്കിടെ 55 രൂപയായി. 60 രൂപയുണ്ടായിരുന്ന മുരിങ്ങാക്കായയുടെ നിരക്ക് 120 വരെയെത്തി. 30 രൂപയുണ്ടായിരുന്ന സവാള വില 45 രൂപയായി ഉയർന്നു. ഉരുളക്കിഴങ്ങിന് അഞ്ച് രൂപയോളം കൂടി. മുളക്, പയർ എന്നിവയ്ക്കെല്ലാം വില മുന്നോട്ടു തന്നെ. വില വർദ്ധിക്കുന്നതിനിടെ കച്ചവടവും കാര്യമായി കുറയുകയാണെന്ന് വ്യാപാരികൾ പറയുന്നു. കുറഞ്ഞ അളവിലാണ് കൂടുതൽ ആളുകളും ഇപ്പോൾ പച്ചക്കറി വാങ്ങിക്കുന്നത്.
തമിഴ്നാട്ടിലെ പെരുമഴ പച്ചക്കറി വില പ്രകടമായി കൂടാനിടയാക്കിയിട്ടുണ്ട്. കടത്തുകൂലി വർദ്ധിച്ചതും പലതിനും വില ഉയരാൻ കാരണമായി. ഇന്ധനവില നൂറു കടന്ന് കുതിച്ചുയരുന്നതിനിടെ കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇളവിൽ ചെറിയൊരു ആശ്വാസം വന്നെങ്കിലും കടത്തുചെലവ് കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ഏറെ കൂടിയെന്ന ന്യായമാണ് വണ്ടിക്കാരുടേത്.
തോരാമഴയിൽ വലിയ കൃഷിനാശമാണ് തമിഴ്നാട്ടിലുണ്ടായത്. പച്ചക്കായ അടക്കം അവിടെ നിന്നു പതിവായി എത്തുന്ന ഇനങ്ങളുടെ വരവ് നന്നേ കുറഞ്ഞിരിക്കുകയാണ്.
സാധാരണ മണ്ഡലകാലത്ത് സംസ്ഥാനത്ത് പൊതുവെ പച്ചക്കറിയ്ക്ക് വില ഉയരാറുണ്ട്. ഇനി ആ വിലക്കയറ്റം കൂടിയാവുമ്പോൾ കൂടുതൽ ഡിമാൻഡുള്ള ഇനങ്ങൾ തൊട്ടാൽ പൊള്ളുമെന്ന അവസ്ഥയിലേക്കെത്തും.
അടിയ്ക്കടിയുള്ള പാചകവാതകവില വർദ്ധനവ് താങ്ങാനാവാതെ പൊറുതിമുട്ടുന്ന സാധാരണക്കാർക്ക് പച്ചക്കറി വിലക്കയറ്റം ഇരുട്ടടി പോലെയായിരിക്കുകയാണ്. ഇങ്ങനെ വില കൂടുകയാണെങ്കിൽ പതിവായി വാങ്ങുന്ന പലതും ഒഴിവാക്കേണ്ടി വരുമെന്ന് ഇടത്തരക്കാർ പോലും പറയുന്നു.
ഹോട്ടലുകാരും
വിഷമവൃത്തത്തിൽ
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന് വില വല്ലാതെ വർദ്ധിച്ചതിനൊപ്പം പച്ചക്കറി ഇനങ്ങൾക്ക് കൂടി വില കൂടുന്നത് ഹോട്ടൽ മേഖലയ്ക്ക് കടുത്ത തിരിച്ചടിയായി. പച്ചക്കറി വിഭവങ്ങൾക്ക് ഡിമാൻഡ് ഏറുന്ന കാലത്തെ വിലക്കയറ്റം ഹോട്ടൽ വ്യവസായത്തിന്റെ നടു ഒടിക്കുകയാണെന്നു ഉടമകൾ പറയുന്നു. ഈ നില തുടർന്നാൽ വിഭവങ്ങൾക്ക് വില കൂട്ടാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും ഉടമകൾ
കൂട്ടിച്ചേർക്കുന്നുണ്ട്.
നിരക്ക് ഇങ്ങനെ
(കിലോഗ്രാമിന്)
തക്കാളി - 55 രൂപ
സവാള - 45 രൂപ
ഉരുളക്കിഴങ്ങ് - 38 രൂപ
മുരിങ്ങക്കായ - 120 രൂപ
മുളക് - 50 രൂപ
പയർ - 70 രൂപ
വെണ്ട - 65 രൂപ
കാരറ്ര് - 75 രൂപ
കൈപ്പ - 60 രൂപ
കാബേജ് - 32 രൂപ
വഴുതിന - 50 രൂപ
വെള്ളരി - 30 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |