തിരുവനന്തപുരം: ജില്ലയിൽ രണ്ടുദിവസമായി തുടരുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകൾ തുറന്നവിട്ടതിനാൽ നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. ഇതിനിടെ വീട്ടിൽ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം നെയ്യാറിൽ നിന്ന് കണ്ടെടുത്തു. പശുവണ്ണറ കീഴെകണ്ണക്കോട് വീട്ടിൽ ലളിതാബായിയുടെ (75) മൃതദേഹമാണ് ലഭിച്ചത്.
പാറശാലയിൽ കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത് പൂർണമായി നീക്കംചെയ്യാൻ സാധിച്ചിട്ടില്ല. സംരക്ഷണഭിത്തിയിൽ നിന്ന് വീണ്ടും മണ്ണിടിഞ്ഞുവീഴുന്നതാണ് തടസമാകുന്നത്. കഴിഞ്ഞ ദിവസം തകർന്ന ദേശീയപാതയിലെ നെയ്യാറ്റികര മരുത്തൂർ പാലത്തിന്റെ അറ്രകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. എന്നാൽ നെയ്യാർ കരകവിഞ്ഞൊഴുകുന്നതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ജില്ലയിലെ മലയോര പ്രദേശങ്ങളിലെല്ലാം ഇപ്പോഴും ജാഗ്രാതാ നിർദ്ദേശം തുടരുകയാണ്.
19 ദുരിതാശ്വാസ ക്യാമ്പുകൾ
ജില്ലയിൽ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 146 കുടുംബങ്ങളിലെ 427 പേരെ മാറ്റിപ്പാർപ്പിച്ചു. ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത് നെയ്യാറ്റിൻകര താലൂക്കിലാണ്. ഇവിടെ 8 ക്യാമ്പുകളിലായി 75 കുടുംബങ്ങളിലെ 216 പേരുണ്ട്. തിരുവനന്തപുരം താലൂക്കിൽ അഞ്ച് ക്യാമ്പുകളാണ് തുറന്നത്. 21 കുടുംബങ്ങളിൽ നിന്നായി 66 പേരെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. നെടുമങ്ങാട്, കാട്ടാക്കട, ചിറയിൻകീഴ് താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതം പ്രവർത്തനം തുടങ്ങി. നെടുമങ്ങാട് താലൂക്കിൽ 17 കുടുംബങ്ങളിലെ 51 പേരും കാട്ടാക്കട താലൂക്കിൽ 27 കുടുംബങ്ങളിൽ നിന്നായി 71 പേരും ചിറയിൻകീഴ് താലൂക്കിൽ 6 കുടുംബങ്ങളിലെ 23 പേരും ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
3 വീട് പൂർണമായും 52 വീടുകൾ ഭാഗികമായും തകർന്നു
നിലവിലെ കണക്ക് പ്രകാരം ജില്ലയിൽ മൂന്ന് വീടുകൾ പൂർണമായും 52 വീടുകൾ ഭാഗികമായും തകർന്നു. കാട്ടാക്കട താലൂക്കിൽ 16 വീടുകൾക്കും നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിൽ 14 വീതം വീടുകൾക്കും ചിറയിൻകീഴ് 7 വീടുകൾക്കും വർക്കല താലൂക്കിൽ ഒരു വീടിനും ഭാഗികമായി നാശനഷ്ടമുണ്ടായി. വർക്കല താലൂക്ക് പരിധിയിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. 0.12 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായതായും അധികൃതർ അറിയിച്ചു.
നെയ്യാർ, അരുവിക്കര, പേപ്പറ ഡാമുകളിലെ ഷട്ടറുകൾ തുറന്ന നിലയിലായതിനാൽ സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാരവും ക്വാറി, മൈനിംഗ് പ്രവർത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല.
രണ്ട് താലൂക്കുകളിലെ സ്കൂളുകൾക്ക് അവധി
നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
ജാഗ്രത കൈവെടിയരുത്...
മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
അതിതീവ്രമഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കണം.
ജില്ലയിലെ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രതപുലർത്തണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |