വിഴിഞ്ഞം: കനത്ത മഴ തുടരുന്നതിനിടെ സംരക്ഷണഭിത്തി തകർന്ന വീട് അപകടാവസ്ഥയിൽ. വിഴിഞ്ഞം തെന്നൂർക്കോണം കുഴിയംവിള ആശാഭവനിൽ ടി. പീറ്ററിന്റെ വീടാണ് അടിസ്ഥാനം ഇളകിയും കുളിമുറിയും സെപ്ടിക് ടാങ്കും തകർന്നും ഭീഷണിയുടെ നടുവിലായത്. വീടിനോട് ചേർന്ന് 30 അടിയിലേറെ ഉയരമുള്ള കരിങ്കൽ സംരക്ഷണഭിത്തി ഇന്നലെ രാവിലെ ഏഴോടെ തകർന്നുവീഴുകയായിരുന്നു. ഇതോടെ സെപ്ടിക് ടാങ്ക് ഇടിഞ്ഞു. അടിസ്ഥാനം തകർന്നതിനാൽ കുളിമുറിയും ഏതു നിമിഷവും നിലംപതിക്കാം. ഇതുകാരണം തൊട്ടുതാഴെയുള്ള രണ്ട് വീടുകളും അപകടാവസ്ഥയിലാണ്.
സംരക്ഷണഭിത്തിയിൽ നിന്നുള്ള കല്ലുംമണ്ണും വീണ് സമീപത്തെ സെബാസ്റ്റ്യന്റെ വീടിന്റെ സൺഷേഡും തകർന്നു. ശബ്ദം കേട്ടയുടൻ ഇവിടെയുള്ളവർ കുട്ടികളെയുമെടുത്ത് ഓടിമാറുകയായിരുന്നു. ഇന്നലെ മഴ മാറി നിന്നതിനാൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടായില്ല. എന്നാൽ ഏത് നിമിഷവും കുന്നിടിഞ്ഞുവീഴാൻ സാദ്ധ്യതയുള്ളതിനാൽ ഫയർഫോഴ്സിന്റെ നിർദ്ദേശാനുസരണം പീറ്ററിന്റെ വീട്ടിലുള്ളവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. ഇവരുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള വിലപ്പെട്ട രേഖകളെല്ലാം ഇപ്പോഴും വീട്ടിനുള്ളിലാണ്. വീടിന് തകർച്ചാഭീഷണി ഉള്ളതിനാൽ അകത്തുകടന്ന് ഇവ എടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. എം. വിൻസെന്റ് എം.എൽ.എ,വില്ലേജ് ഓഫീസർ, തഹസിൽദാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |