കൊച്ചി: വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ ബഡ്‌ജറ്റ് സർവീസുകൾ ആരംഭിക്കാൻ എറണാകുളം ഡിപ്പോയും തയ്യാറെടുക്കുന്നു. എറണാകുളത്ത് നിന്ന് മൂന്നാറിലേക്കും തിരിച്ചും യാത്രയോടൊപ്പം പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാനുള്ള പാക്കേജാണ് ഒരുങ്ങുന്നത്. ആദ്യഘട്ടം വിജയമായാൽ മറ്റ് സഞ്ചാര കേന്ദ്രങ്ങളിലേക്കും സർവീസ് തുടങ്ങും. സംസ്ഥാനത്തെ മറ്റു ഡിപ്പോകളിൽ ടൂറിസം സർവീസുകൾക്ക് ലഭിച്ച പിന്തുണയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, മ്യൂസിയം, തേയില ഫാക്ടറി, കുണ്ടള തടാകം, മാട്ടുപ്പെട്ടി അണക്കെട്ട് തുടങ്ങി എല്ലാ പ്രധാന കേന്ദ്രങ്ങളും കാണാനുള്ള സൗകര്യമൊരുക്കിയാണ് സർവീസുകൾ ക്രമീകരിക്കുക.
മൂന്നാറിലേക്ക് 1000 രൂപ നിരക്കിൽ മലപ്പുറത്ത് നിന്ന് ബസ് സർവീസുണ്ട്. ബസ് നിരക്ക് മാത്രം ഉൾപ്പെട്ട പാക്കേജാണിത്. കൂടാതെ വിവിധ ഡിപ്പോകളിൽ നിന്ന് മലക്കപ്പാറ, ഗവി തുടങ്ങിയ ഭാഗങ്ങളിലേക്ക് സർവീസുകളുണ്ട്. മലക്കപ്പാറ സർവീസുകൾക്ക് സഞ്ചാരികളിൽ നിന്ന് കൈയടി ലഭിക്കുന്നുണ്ട്.
ജില്ലയിലേക്ക് ആദ്യ ബസെത്തി
കെ.എസ്.ആർ.ടി.സി ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിലേക്കും കെ.എസ്.ആർ.ടി.സി ബസുകളെത്തി തുടങ്ങി. കഴിഞ്ഞ ദിവസം ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് കുമ്പളങ്ങി ടൂറിസം വില്ലേജിലേക്ക് ആദ്യ ബസ് എത്തി. കായലിന്റെയും കടലിന്റെയും സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യുന്നതിനായി ആളുകളെ ആകർഷിക്കുകയാണ് ബസ് സർവീസിന്റെ ലക്ഷ്യം. ചങ്ങനാശേരി ഡിപ്പോയിൽനിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ചങ്ങനാശേരി, കുമരകം, അർത്തുങ്കൽ, കുമ്പളങ്ങി, ചെല്ലാനം, അന്ധകാരനഴി, ഓമനപ്പുഴ, ചമ്പക്കുളം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് ഒമ്പതോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്രാക്രമീകരണം. 400 രൂപയാണ് നിരക്ക്.
ടൂറിസം പ്രോത്സാഹനവുമായി ബന്ധപ്പെട്ട സർവീസുകൾ ഉടൻ ആരംഭിക്കും. കാലാവസ്ഥയും മഴയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാലാണ് സർവീസുകൾ തുടങ്ങാത്തത്. സഞ്ചാരികളുടെ ആവശ്യം മുന്നിൽ കണ്ടുള്ള പാക്കേജുകളാണ് രൂപീകരിക്കുക. മൂന്നാറിനാണ് പ്രഥമ പരിഗണന.
വി.എം. താജുദ്ദീൻ
ഡി.ടി.ഒ
എറണാകുളം
സർവീസുകളുടെ പ്രത്യേകത
നോൺ എ.സി, എ.സി വോൾവോ ബസുകളിൽ സൗകര്യമൊരുക്കും
ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിശ്ചത സമയം നിറുത്തിയിടും
കൂട്ടത്തോടെ ബുക്ക് ചെയ്യാനാകും
ഭക്ഷണം, പ്രവേശനപാസുകൾ എന്നിവയുടെ ചെലവ് യാത്രക്കാർ വഹിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |