ആലപ്പുഴ : മണ്ഡലമാസത്തിന് തുടക്കം കുറിച്ചതോടെ ജില്ലയിലെ ശബരിമല ഇടത്താവളങ്ങൾ അയ്യപ്പൻമാരെ വരവേൽക്കാനൊരുങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സഹായം വേണ്ടത്ര കിട്ടാത്തതിനാൽ ഉപദേശക സമിതികളും ഭക്തരും ചേർന്നാണ് അതത് ക്ഷേത്രങ്ങളിൽ ഭക്തരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. ദേവസ്വം ബോർഡിന് പണം അടക്കണമെന്ന നിർദേശത്തെ തുടർന്ന്, ഇടത്താവളത്തിലെത്തുന്ന തീർത്ഥടകർക്ക് മുൻകാലങ്ങളിൽ നൽകിയ അന്നദാന വിതരണം ഇത്തവണ ഒഴിവാക്കി.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, തുറവൂർ മഹാദേവ ക്ഷേത്രം, ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രം എന്നിവിടങ്ങളാണ് പ്രധാന ഇടത്താവളങ്ങൾ. അയ്യപ്പ ഭക്തർക്ക് വിരി വയ്ക്കാനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ അയ്യപ്പഭക്ത സംഘവും ക്ഷേത്രോപദേശക സമിതികളും ഒരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ സമീപനത്തിൽ പ്രതിഷേധത്തിലാണ് ഉപദേശക സമിതികളും ഭക്തരും.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
അയ്യപ്പന്റെ മാതൃസ്ഥാനീയർ എന്നാണ് അമ്പലപ്പുഴക്കാർ അറിയപ്പെടുന്നത്. മണ്ഡലകാലത്ത് അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന്റെ നേതൃത്വത്തിൽ സമീപ ക്ഷേത്രങ്ങളിൽ ആഴിപൂജ നടത്തും. ഇത്തവണ 20ന് വീരപ്പൻചിറയിൽ നിന്ന് ആഴിപൂജ ആരംഭിച്ച് ഡിസംബർ 25ന് കാഞ്ഞൂർമഠം ക്ഷേത്രത്തിൽ സമാപിക്കും. അയ്യഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ 51 ദിവസം നടത്തിവന്ന അന്നദാന വിതരണം ദേവസ്വംബോർഡിന്റെ കടുംപിടുത്തം മൂലം ഉപേക്ഷിച്ചു. രാത്രിയിലും രാവിലെയും ചുക്കുകാപ്പി വിതരണം ചെയ്യും. തീർത്ഥാടകർക്ക് വിവരങ്ങൾ നൽകാൻ ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കും.
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുറത്തേ ആഡിറ്റോറിയത്തിൽ 100ൽ അധികം ഭക്തർക്ക് വിരിവെയ്ക്കാനുള്ള ക്രമീകരണം ഒരുക്കി. ദാഹജലം നൽകുന്നിനുള്ള ക്രമീകരണവും ഏർപ്പെടുത്തി.
മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രം
തീർത്ഥാടകരെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കി. പ്രാഥമിക സൗകര്യങ്ങളും ശുദ്ധജലവും നൽകും. രാത്രിയിൽ എത്തുന്ന തീർത്ഥാടകർക്ക് വിശ്രമിക്കാനും കെട്ടു നിറക്കാനുമുള്ള സൗകര്യം ഒരുക്കി.
തുറവൂർ മഹാദേവ ക്ഷേത്രം
തീർത്ഥാടകരെ വരവേൽക്കാൻ ക്രമീകരണങ്ങൾ ഒരുക്കി. ഭക്തർക്ക് വിരിവയ്ക്കാനും രാത്രിയിൽ ചുക്കുകാപ്പിവിതരണം ചെയ്യാനുമുള്ള സംവിധാനം ഒരുക്കി.
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം
നിരീക്ഷണ കാമറകൾ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. ക്ഷേത്രം ആഡിറ്റോറിയത്തിലും കിഴക്കേ ഗോപുരത്തിന്റെ മുകൾ നിലയിലും പടിഞ്ഞാറെ നടപ്പന്തലിലും തീർത്ഥാടകർക്ക് വിരിവയ്ക്കാനുള്ള വിപുലമായ സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ള തീർത്ഥാടകരിൽ ഭൂരിഭാഗവും ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭൂമിയിൽ എത്തിയ ശേഷമാണ് ശബരിമലയ്ക്ക് പോകുന്നത്.
കെ.എസ്.ആർ.ടി.സി സർവീസ്
പമ്പയിലേയ്ക്ക് ജില്ലയിൽ നിന്ന് കെ.എസ്.ആർ.ടി.സി കായംകുളം ചെങ്ങന്നൂർ ഡിപ്പോകളിൽ നിന്നു മാത്രമാണ് സർവീസ് നടത്തുന്നത്. ചെങ്ങന്നൂരിൽ 24മണിക്കൂറും സർവീസ് ഉണ്ടാകും. കായംകുളം ഡിപ്പോയിൽ നിന്ന് വൈകിട്ട് 6,7,7.30 എന്നീ സമയങ്ങളിൽ ആരംഭിക്കുന്ന സർവീസ് ഓച്ചിറ ക്ഷേത്രത്തിൽ എത്തിയ ശേഷമാണ് പമ്പയിലേക്ക് പോകുക. ഭക്തരുടെ തിരക്ക് ഇല്ലാത്തതിനാലാണ് ചേർത്തല, ആലപ്പുഴ, എടത്വ, ഹരിപ്പാട്, മാവേലിക്കര ഡിപ്പോകളിൽ നിന്ന് സർവീസ് ആരംഭിക്കാത്തത്. ആലപ്പുഴയിൽ നിന്ന് രാത്രി 8.15വരെ ചെങ്ങന്നൂരിലേക്ക് സർവീസ് ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |