എരുമേലി: ശബരിമല വിമാനത്താവള പദ്ധതിക്ക് വീണ്ടും പ്രതീക്ഷയേകി കണ്‍സൾട്ടിംഗ് ഏജൻസിയായ ലൂയിസ് ബർഗ് സംഘം എരുമേലിയിൽ പരിശോധനയ്ക്കെത്തി. ആദ്യമായാണ് സംഘം എസ്റ്റേറ്റിലെത്തുന്നത്. എസ്റ്റേറ്റ് മനേജ്മെന്റിന്റെ സഹകരണത്തോടെയാണ് പഠനം. ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിശാസ്ത്രപരമായ പഠനമാണ് നടത്തുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് ആകാശചിത്രീകരണവും നടത്തി. 15 ദിവസം വിശദമായ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കും.
അമേരിക്ക ആസ്ഥാനമായുള്ള ലൂയിസ് ബർഗിനെ സംസ്ഥാന സർക്കാരാണ് സാദ്ധ്യതാ പഠനത്തിനായി ചുമതലപ്പെടുത്തിയിരുന്നത്. നേരത്തെ ലൂയിസ് ബർഗ് സമർപ്പിച്ച റിപ്പോർട്ടിൽ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ചിരുന്നില്ല. വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് പഠനസംഘം എസ്റ്റേറ്റിലെത്തിയല്ല പഠനം നടത്തിയതെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആക്ഷേപം ഉയർത്തിയിരുന്നു.
എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമല്ലെന്നും റണ്‍വേക്ക് ആവശ്യമായ നീളവും വീതിയുമില്ലെന്നും ഡി.ജി.സി.എ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ട് പദ്ധതിക്ക് മങ്ങലേൽപ്പിച്ചിരുന്നു.
ആന്റോ ആന്റണി എം.പി വ്യോമയാന മന്ത്രിയെ സന്ദർശിച്ച് വിഷയം അവതരിപ്പിച്ചതോടെ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും പഠനം നടത്തുന്നതിനായി ലൂയിസ് ബർഗ് കമ്പനിയുടെ ഡൽഹിയിൽനിന്നുള്ള രണ്ട് ഉദ്യോഗസ്ഥർ എത്തിയത്.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരും എസ്റ്റേറ്റ് മാനേജുമെന്റുമായി പാലാ സബ് കോടതിയിൽ വ്യവഹാരം നടന്നു വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |