വൈക്കം: പാടശേഖരങ്ങളിലും ഉൾപ്രദേശങ്ങളിലെ തോടുകളിലും കുളങ്ങളിലും സുലഭമായി ലഭിച്ചിരുന്ന നാടൻ വരാലിന്റെ ലഭ്യതയിൽ കുറവു വന്നതോടെ ബയോ ഫ്‌ളോക്ക് ടാങ്കുകളിൽ വിയറ്റ്നാം വരാലിനെ കൃഷി ചെയ്യുന്നത് വ്യാപകമാകുന്നു. തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഇതിനകം നിരവധി പേരാണ് വിയറ്റ്നാം വരാലുകളെ വളർത്തി നേട്ടം കൊയ്തത്. ഇതോടെ വൈക്കം മേഖലയിലും ഏറെ പേർ ഈ വഴിക്ക് തിരിഞ്ഞു.
ബയോ ഫ്‌ളോക്ക് ടാങ്കുകളിൽ വളർത്തുന്ന വരാൽ കുഞ്ഞുങ്ങൾക്ക് തൃശൂരിലെ ഫാമിൽ നിന്നു കൊണ്ടുവന്ന പെല്ലറ്റാണ് തീറ്റയായി നൽകുന്നത്. തൃശൂരും ആലപ്പുഴയിലെയും ഫാമുകളിൽ വിയറ്റ്നാം വരാലുകളെ ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു വിൽക്കുന്നുണ്ട്. ആലപ്പുഴയിൽ ഒരു വരാൽ കുഞ്ഞിനു 10 രൂപ നൽകിയാൽ മതി. ബയോ ഫ്‌ളോക്ക് ടാങ്കിൽ വരാൽ വളർത്തുന്നത് ഏറെ എളുപ്പമാണെന്നാണ് കർഷകർ പറയുന്നു. നാലു മണിക്കൂർ കൂടുമ്പോൾ ആഹാരം ദഹിക്കുന്നതിനാൽ ഭക്ഷണം നൽകുന്നതിൽ സമയം തെറ്റിയാൽ വളർച്ചയെത്തിയവ ചെറിയ കുഞ്ഞുങ്ങളെ തിന്നും. നമ്മുടെ നാട്ടിലെ നാടൻ വരാലിനെ പോലെ ഔഷധ ഗുണമുള്ളതാണ് വിയറ്റ്നാം വരാലുകളും. ഗർഭിണികൾക്കും ആസ്മ രോഗികൾക്കും ഇവ ഏറെ ഗുണപ്രദമാണെന്ന് പറയപ്പെടുന്നു.
ഒരു വരാൽ കുഞ്ഞിന് 10 രൂപ
വലുതാക്കി വിറ്റാൽ 500രൂപ
വളർത്താൻ എളുപ്പം
ഒരു മാസത്തിൽ ഒരു തവണ ടാങ്ക് വൃത്തിയാക്കിയാൽ മതി.
കുഞ്ഞുങ്ങൾക്ക് ഒരു ദിവസം അഞ്ചു തവണ തീറ്റ നൽകണം
ആറു മാസത്തിനകം ഒരു കിലോഗ്രാമോളം തൂക്കം വയ്ക്കും
'വിയറ്റ്നാം വരാൽ കൃഷി കൂടുതൽ ലാഭകരമാണെന്ന് വന്നതോടെ വൈക്കത്തും സമീപ പ്രദേശങ്ങളിലും കൂടുതൽ പേർ ഈ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്'.
- തുരുത്തിപള്ളി ശിവദാസൻനായർ,വെച്ചൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |