ശബരിമല : പ്രളയ ഭീഷണിയെ തുടർന്ന് പെട്ടെന്നുണ്ടായ നിയന്ത്രണത്തിൽ നിലയ്ക്കലിൽ മണിക്കൂറുകളോളം കുടുങ്ങിയ തീർത്ഥാടകർ ഭക്ഷണം ലഭിക്കാതെയും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനിടമില്ലാതെയും മഴനനയാതെ കയറി നിൽക്കാൻ ഇടമില്ലാതെയും ഏറെവലഞ്ഞു. ശബരിമലയുടെ ബേസ് ക്യാമ്പ് എന്നാണ് നിലയ്ക്കലിന്റെ പേരെങ്കിലും യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല. വൈകിട്ട് 6 മണിമുതൽ എത്തിത്തുടങ്ങുന്ന തീർത്ഥാടകരെ കഴിഞ്ഞ ദിവസങ്ങളിൽ പുലർച്ചെ ഒന്നരമുതലാണ് നിലയ്ക്കലിൽ നിന്ന് പമ്പയ്ക്ക് അയച്ചുതുടങ്ങുന്നത്. ഇത്തരത്തിൽ വന്ന് ബസ് കാത്തുകഴിയുന്നതിനിടെയാണ് പമ്പയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ജില്ലാ ഭരണകൂടം രാത്രി പതിനൊന്നുമണിയോടെ ഉത്തരവിറക്കിയത്. വിലക്ക് എത്രനേരം തുടരുമെന്നതിലും അവ്യക്തത ഉണ്ടായിരുന്നു.
സ്ഥിതിഗതികൾ ശാന്തമാകുന്ന മുറയ്ക്ക് യാത്രക്കാരെ അയയ്ക്കും എന്ന അറിയിപ്പിനെ തുടർന്ന് വന്നരെല്ലാം നിലയ്ക്കലിൽ തങ്ങി. ഏകദേശം ആറായിരത്തോളം തീർത്ഥാടകരായിരുന്നു നിലയ്ക്കൽ ക്യാമ്പിൽ അകപ്പെട്ടത്. ഇതിൽ ബഹു ഭൂരിപക്ഷവും അയൽ സംസ്ഥാന ഭക്തരാണ് . ഹോട്ടലുകൾ പലതും ലേലത്തിൽ പോകാത്തതാണ് ഭക്ഷണ ദൗർലഭ്യത്തിനിടയാക്കിയത്. കെ. എസ്. ആർ. ടി. സി സ്റ്റാൻഡ് പരിസരത്ത് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും പരിമിതമാണ്. വിവിധ മേഖലകളിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിലാണ് ടോയ്ലറ്റുകൾ. രാത്രിയോടെ വെള്ളവും ലഭിക്കാതെയായി. ഒപ്പംശക്തമായ മഴയും. വിരിവച്ച് വിശ്രമിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും പരിമിതമായതിനാൽ വന്ന ബസുകളിൽത്തന്നെ പലരും പുലരുംവരെ കാത്തിരുന്നു. രാവിലെ ആറ് മണിയോടെ ദേവസ്വം ബോർഡിന്റെ സൗജന്യ അന്നദാനം ആരംഭിച്ചത് ആശ്വാസമായി. എട്ട് മണിയോടെ കുടിവെള്ളദൗർലഭ്യവും പരിഹരിച്ചു.ഒൻപത് മണിയോടെയാണ് സന്നിധാനത്തേക്ക് അയയ്ക്കുന്നതിന് അനുമതി ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |